
ദില്ലി : സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരായ ആരോപണം തളളി ബാർ കൌൺസിൽ ഓഫ് ഇന്ത്യ രംഗത്ത്. ജസ്റ്റിസ് ചന്ദ്രചൂഢ് തന്റെ മകൻ അഭിഭാഷകനായ കേസിലെ കക്ഷിയെ സഹായിക്കാൻ ഇടപെടൽ നടത്തിയെന്ന ആർ കെ പഠാൻ എന്ന അഭിഭാഷകന്റെ ആരോപണത്തിനെതിരെയാണ് ബാർ കൌൺസിൽ ഓഫ് ഇന്ത്യ പ്രതികരിച്ചത്.
'ജുഡീഷ്യറിയുടെ പ്രവർത്തനത്തിലും നീതിന്യായ വ്യവസ്ഥയിലും ഇടപെടാനുള്ള ദുരുദ്ദേശ്യപരവുമായ ശ്രമമാണ് ആരോപണം'. ജഡ്ജിമാരുടെ പ്രതിച്ഛായ തകർക്കാനുള്ള വിഫലശ്രമമാണെന്നും ബാർ കൌൺസിൽ പ്രസ്താവനയിൽ പറഞ്ഞു. ജസ്റ്റിസ് ചന്ദ്രചൂഢിനെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇത്തരം ആരോപണങ്ങൾ വരുന്നത് കരുതികൂട്ടിയുള്ള ശ്രമമാണെന്നും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിൽ രാജ്യത്തിനും ഇന്ത്യൻ അഭിഭാഷകർക്കും പൂർണ വിശ്വാസമുണ്ടെന്നും ബാർ കൌൺസിൽ വ്യക്തമാക്കി. ചന്ദ്രചൂഢിനെതിരായ വിമർശനങ്ങൾ പൂർണമായും തളളുന്നതാണ് ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ പ്രതികരണം.
READ MORE 'എംജി റോഡ് വാടകക്ക്', പാർക്കിംഗ് വാടക വിവാദത്തിൽ വിശദീകരണവുമായി നഗരസഭ, ഇടപെട്ട് റിയാസും
പിൻഗാമിയുടെ പേര് നിർദേശിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. യു.യു ലളിത് വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് നിയമന്ത്രാലയം കത്ത് നല്‍കിയത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനാകും അടുത്ത ഊഴം ലഭിക്കുക. അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ശുപാർശ ചെയ്ത് കഴിഞ്ഞാൽ, കീഴ്വഴക്കമനുസരിച്ച് ജഡ്ജിമാരുടെ നിയമനങ്ങൾ തീരുമാനിക്കുന്ന ഉന്നത സുപ്രീം കോടതി പാനലായ കൊളീജിയത്തിൻ്റെ യോഗങ്ങൾ ഉണ്ടാകില്ല. ജസ്റ്റിസ് യു യു ലളിത് ശുപാർശ ചെയ്താൽ രാജ്യത്തിന്റെ അൻപതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതിന് സ്ഥാനമേൽക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam