തലസ്ഥാന നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് അടുത്തിടെയാണ് അന്ന ഭവൻ  ഹോട്ടൽ തുടങ്ങിയത്. മേയര്‍ ആര്യരാജേന്ദ്രന്റെ നേതൃത്വത്തിൽ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് ഹോട്ടലിന് മുന്നിലെ ഭാഗം അവരുടെ പാര്‍ക്കിംഗ് ഏരിയയാക്കി പതിച്ച് നൽകി.

തിരുവനന്തപുരം : എം ജി റോഡിലെ പാർക്കിംഗ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി നഗരസഭ. പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് നഗരസഭ വിശദീകരിക്കുന്നത്. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ടെന്നും മാസം തോറും വാടകക്ക് എടുത്ത വ്യക്തി സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകുന്നതാണ് രീതിയെന്നുമാണ് നഗര സഭയുടെ വിശദീകരണം. പാർക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നാണ് കരാർ. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ വിശദീകരിച്ചു. വിവാദമായതോടെയാണ് നഗരസഭ വിശദീകരണ കുറിപ്പ് ഇറക്കിയത്. 

തലസ്ഥാന നഗരത്തിലെ തിരക്കേറിയ എംജി റോഡിൽ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് അടുത്തിടെയാണ് അന്ന ഭവൻ എന്ന സ്വകാര്യ ഹോട്ടൽ തുടങ്ങിയത്. മേയര്‍ ആര്യരാജേന്ദ്രന്റെ നേതൃത്വത്തിൽ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്ന് ഹോട്ടലിന് മുന്നിലെ ഭാഗം അവരുടെ പാര്‍ക്കിംഗ് ഏരിയയാക്കി പതിച്ച് നൽകുകയായിരുന്നു. പ്രതിമാസം അയ്യായിരം രൂപ ഹോട്ടലുടമ നൽകണം. ഹോട്ടലിന് മുന്നിൽ വണ്ടി പാര്‍ക്ക് ചെയ്യാൻ വരുന്ന പൊതുജനങ്ങളെ സെക്യൂരിറ്റി തടഞ്ഞതോടെയാണ് നഗരസഭയുടെ നടപടി വിവാദമായത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറോട് മുഹമ്മദ് റിപ്പോർട്ട് തേടി. പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നൽകിതാണോയെന്നാണ് പരിശോധിക്കുന്നത്.

നഗരസഭയുടെ വിശദീകരണമിങ്ങനെ 

നിലവിൽ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയിൽ ട്രാഫിക് നിയന്ത്രണത്തിന് 225 വാർഡൻമ്മാരെ പാർക്കിംഗ് ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയിൽ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നത്. ചില ഇടങ്ങളിൽ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നൽകും. 2017-മുതൽ ഇത്തരത്തിൽ കരാർ അടിസ്ഥാനത്തിൽ പാർക്കിംഗ് ഏരിയ വാടകയ്ക്ക് നൽകാറുണ്ട്. ഈ പ്രദേശത്ത് വാർഡന്മാർ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകൻ സൊസൈറ്റിയിൽ നേരിട്ട് കാശ് നൽകും. എന്നാൽ ഇവിടെ പാർക്കിംഗിനായി എത്തുന്ന ആരേയും തടയാൻ വാടകക്ക് എടുക്കുന്നയാൾക്ക് അധികാരമില്ലെന്നാണ് നഗര സഭ വശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നത്.

ആയൂർവേദ കോളേജിന് സമീപത്തെ ബിൽഡിംഗിന് മുൻവശത്തെ പാർക്കിംഗുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ ട്രാഫിക് വാർഡൻ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നൽകാമെന്നുമായിരുന്നു. ട്രാഫിക് ഉപദേശക സമിതി അപേക്ഷ പരിശോധിക്കുകയും തുടർന്ന് അനുമതി നൽകുകയുമാണ് ചെയ്തത്.നഗരസഭയും അപേക്ഷകനും തമ്മിൽ എഴുതി തയ്യാറാക്കിയ കരാറിൽ അതു വഴിയുളള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാർക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാൽ കരാർ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.