
ദില്ലി: എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെ അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി രംഗത്ത്. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് പാര്‍ട്ടി വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ശിങ്കിടികളുടെ കൂട്ടമാണ് കോണ്‍ഗ്രസെന്നും ഷെര്‍ഗില്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെയാണ് ഷെര്‍ഗില്‍ ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം, അനിൽ ആന്‍റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ബിബിസി ഡോക്യുമെൻ്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിലെ ശശി തരൂരും തള്ളി. പ്രതികരിക്കാതെ ഒഴിഞ്ഞെങ്കിലും അനിൽ വിവാദം എ കെ ആൻ്റണിയുടെ പ്രതിച്ഛായക്ക് പോലും മങ്ങലേല്പിച്ചു.
ബിബിസി ഡോക്യുമെൻ്ററി ഉയർത്തി ദേശീയ-സംസ്ഥാന തലത്തിൽ ബിജെപിയെ നേരിടുന്നതിനിടെ അനിൽ ആൻ്റണിയുടെ നിലപാട് കോൺഗ്രസ്സിനെ കടുത്ത വെട്ടിലാക്കിയിരുന്നു. അനിലിൻ്റെ ബിജെപി അനുകൂല ട്വീറ്റ് ചർച്ചയായതോടെ ആൻ്റണിയുടെ മകനാണെന്നൊന്നും നോക്കാതെ തന്നെ ഇന്നലെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ അനിലിനെതിരെ പരസ്യനിലപാടെുത്തു. കെപിസിസി അധ്യക്ഷനും തള്ളിപ്പറഞ്ഞിട്ടും അനിൽ നിലപാടിൽ ഉറച്ചതോടെ നടപടിക്കായുള്ള ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു രാജി. രക്ഷപ്പെട്ടെന്ന ആശ്വാസത്തിലാണ് പാർട്ടി, രാജിപോരെന്ന നിലപാടുള്ളവരുമുണ്ട്.
അനിലിൻ്റെ നിയമനസമയത്ത് തന്നെ യൂത്ത് കോൺഗ്രസ്സിൽ കടുത്ത അമർഷമുണ്ടായിരുന്നു. അന്ന് ആൻ്റണി ദില്ലിയിൽ കരുത്തനായതിനാൽ നേതാക്കൾ എതിർപ്പുകൾ ഉള്ളിലൊതുക്കി. ഇന്ന് എ കെ ദില്ലി വിട്ട് കേരളത്തിലേക്ക് മടങ്ങിയതോടെയാണ് അനിലിനെതിരെ കൂട്ടത്തോടെ എല്ലാവരും കടുപ്പിച്ചത്. സുപ്രീംകോടതി വിധിയോടെ ഗുജറാത്ത് കലാപ വിവാദം അടഞ്ഞ അധ്യായമെന്ന നിലപാടെടുത്ത തരൂർ പക്ഷെ അനിലിൻ്റെ വാദങ്ങളെല്ലാം നിഷേധിക്കുകയാണ്.
അനിലിന് മാത്രമല്ല വിവാദം ദോഷമുണ്ടാക്കിയത്, എന്നും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തുന്ന എ കെ ആൻ്റണിക്ക് മകൻ്റെ ബിജെപി അനുകൂല നിലപാട് വഴി ഉണ്ടായതും പ്രതിച്ഛായ നഷ്ടമാണ്. ഇനി പ്രചരിക്കുന്ന അഭ്യുഹങ്ങൾശരിവെച്ച് അൻിൽ ബിജെപിയോട് അടുത്താൽ ആൻണിക്ക് മാത്രമല്ല കോൺഗ്ര്സിനും കിട്ടുന്നത് വൻ പ്രഹരമായിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam