
ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ വിവാഹ സത്കാരത്തിൽ ബീഫ് കറി വിളമ്പി എന്നാരോപിച്ച് സംഘർഷം. സിവിൽ ലൈൻസ് ഏരിയയിലെ വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷം. ഭക്ഷണ ബൊഫേയിൽ ബീഫ് കറി എന്നെഴുതിയ സ്റ്റിക്കറിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിവാഹ പാർട്ടിയിൽ ആകാശ്, ഗൗരവ് കുമാർ എന്നീ രണ്ട് അതിഥികൾ ലേബലിനെ എതിർക്കുകയും വീഡിയോ റെക്കോർഡുചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവം സംഘർഷത്തിലേക്ക് നയിച്ചു. പൊലീസ് സംഘവും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഉദ്യോഗസ്ഥരും എത്തി ഫോറൻസിക് പരിശോധനയ്ക്കായി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.
കാറ്ററിംഗ് ജീവനക്കാരനും മറ്റ് രണ്ട് പേരും ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് രാത്രി വൈകി വിട്ടയച്ചുവെന്ന് സർക്കിൾ ഓഫീസർ സർവം സിംഗ് പറഞ്ഞു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ നടപടിയെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു കേസും ഫയൽ ചെയ്തിട്ടില്ല. മതവികാരം മനഃപൂർവ്വം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗരവ് കുമാർ കാറ്ററിംഗ് സ്ഥാപനത്തിനെതിരെ രേഖാമൂലം പരാതി നൽകി. എരുമ മാംസം നിരോധിക്കാത്തതിനാൽ പലരും ബീഫ് എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും പലപ്പോഴും മേഖലയിൽ സംഘർഷങ്ങൾക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്ത പരന്നതോടെ, കർശന നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ തടിച്ചുകൂടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam