
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി എം.പി നാഗേന്ദ്ര റേയ്ക്ക് നൽകിയ ബംഗാളിന്റെ സിവിലിയൻ ബഹുമതിയായ 'ബംഗ വിഭൂഷൺ' പുരസ്‌കാരം പശ്ചിമ ബംഗാൾ സർക്കാർ പിൻവലിച്ചു. സാംസ്കാരിക വകുപ്പ് ഇറക്കിയ ഉത്തരവിലൂടെയാണ് പുരസ്‌കാരം ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയതായി ബംഗാളിലെ ബിജെപി സർക്കാർ അറിയിച്ചത്. നേതാജിയെ 'യുദ്ധക്കുറ്റവാളി' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആസാദ് ഹിന്ദ് ഫൗജിന്റെ പങ്കിനെയും ചോദ്യം ചെയ്ത് അനന്ത മഹാരാജ് എന്ന പേരിലറിയപ്പെടുന്ന നാഗേന്ദ്ര റേ സംസാരിച്ചിരുന്നു. കൂച്ച് ബിഹാറിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് അദ്ദേഹം. രാജ്ബൻഷി സമുദായത്തിന്റെ നേതാവ് കൂടിയാണ്.
സ്വാതന്ത്ര്യ സമര സേനാനിയും ബെംഗാളിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയുമായ നേതാജിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. എം.പിമാർക്കും എം.എൽ.എമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉത്തരവിറങ്ങി 24 മണിക്കൂറിനുള്ളിലാണ് ബിജെപി എംപിക്കെതിരായ നടപടി. പുരസ്‌കാരം തിരിച്ചുവിളിച്ചതോടെ നാഗേന്ദ്ര റായിക്ക് ഇനിമുതൽ രംഗ വിഭൂഷൺ ലഭിച്ചയാളായി സ്വയം അവകാശപ്പെടാനോ ഇതിന്റെ ആനുകൂല്യങ്ങളോ പദവികളോ ഉപയോഗിക്കാനോ അവകാശമുണ്ടായിരിക്കില്ല.
നേതാജിയെപ്പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മമതാ ബാനർജി സർക്കാർ അധികാരത്തിലിരിക്കെ 2026 ഫെബ്രുവരിയിലാണ് ബിജെപി എംപിക്ക് ബംഗ ഭൂഷൺ നൽകി ആദരിച്ചത്. എന്നാൽ നേതാജിയെ അധിക്ഷേപിച്ചതോടെ നഗേന്ദ്ര റേ ബംഗ ഭൂഷൺ പുരസ്‌കാരം തുടർന്നും കൈവശം വയ്ക്കുന്നത് ഈ ബഹുമതിയുടെ അന്തസ്സിനും പ്രശസ്തിക്കും ലക്ഷ്യത്തിനും നിരക്കാത്തതാണെന്ന് ബന്ധപ്പെട്ട അധികാരികൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 'അതിനാൽ, പശ്ചിമ ബംഗാൾ സർക്കാർ, 2026 ഫെബ്രുവരി 21-ന് നഗേന്ദ്ര റേയ്ക്ക് നൽകിയ ബംഗ ഭൂഷൺ പുരസ്‌കാരം ഉടനടി പ്രാബല്യത്തോടെ പിൻവലിക്കുകയും റദ്ദാക്കുകയും ചെയ്യുന്നു' സർക്കാർ ഉത്തരവിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam