Latest Videos

പ്രചാരണത്തിനിടെ ബിജെപി നേതാവിന്റെ ചുംബനം; പെണ്‍കുട്ടിയുടെ പ്രതികരണം

By Web TeamFirst Published Apr 11, 2024, 8:06 PM IST
Highlights

സംഭവത്തില്‍ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് മുര്‍മുവിനെതിരെ ഉയര്‍ന്നത്.

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവ് തന്റെ കവിളില്‍ ചുംബിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതി. ബിജെപി നേതാവും എംപിയുമായ ഖാഗന്‍ മുര്‍മു ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നാണ് യുവതിയുടെ പ്രതികരണം. പിതാവിന്റെ പ്രായത്തിലുള്ള ഒരാള്‍ വാത്സല്യം കാണിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്താല്‍ എന്താണ് പ്രശ്നം? ആളുകള്‍ക്ക് വൃത്തികെട്ട മാനസികാവസ്ഥയാണെന്നും സംഭവം വിവാദമാക്കേണ്ടെന്നും യുവതി പറഞ്ഞു. പെണ്‍കുട്ടിയോട് വാത്സല്യം പ്രകടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സംഭവത്തില്‍ മുര്‍മു പ്രതികരിച്ചത്. 

തിങ്കളാഴ്ച പശ്ചിമ ബംഗാളിലെ ചഞ്ചലിലെ സിഹിപൂര്‍ ഗ്രാമത്തില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് മുര്‍മു യുവതിയുടെ കവിളില്‍ ചുംബിച്ചത്. സംഭവത്തില്‍ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് മുര്‍മുവിനെതിരെ ഉയര്‍ന്നത്. സ്ത്രീകളോട് മോശമായി പെരുമാറിയ മുര്‍മു ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാവിനെതിരെ നടപടിയെടുക്കണമെന്നും ടിഎംസി ബിജെപിയോട് ആവശ്യപ്പെട്ടു. ബിജെപിയില്‍ സ്ത്രീ വിരുദ്ധ രാഷ്ട്രീയക്കാര്‍ക്ക് കുറവില്ല. ഇവര്‍ അധികാരത്തില്‍ വന്നാല്‍ എന്താകും സ്ഥിതിയെന്ന് സങ്കല്‍പിക്കാന്‍ പോലും സാധിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. 

സിപിഎം എംഎല്‍എയായിരുന്ന മുര്‍മു 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 

'Mr. Sinha'യെ കാത്തിരിക്കുന്നത് 'ഗംഭീര പണി'; പരാതി നല്‍കി മന്ത്രി ശിവന്‍കുട്ടി 

 

click me!