
ബെംഗളൂരു: ബെംഗളൂരു ജെപി നഗറിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കേ യുവതിയെ വെട്ടിവീഴ്ത്തി ഭർത്താവ് ആസിഡ് ഒഴിച്ചു. ഗുരുതരമായി പരിക്കേറ്റ കൊൽക്കത്ത സ്വദേശിയായ നഴ്സ് മധുമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തമിഴ്നാട് മധുരൈ സ്വദേശിയായ വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജെപി നഗർ തേർഡ് ഫേസിലെ നാരായണ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന മധുമിത പ്രഭാത ഭക്ഷണത്തിന് പുറത്തിറങ്ങിയപ്പോഴാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ ഭർത്താവ് വെങ്കടേഷ് പിന്തുടരുന്നത് മനസിലാക്കി ആശുപത്രിയുടെ പാർക്കിംഗ് മേഖലയിലേക്ക് മധുമിത ഓടിക്കയറിയിരുന്നു. എന്നാൽ കത്തിയും മറുകയ്യിൽ ആസിഡുമായി ഓടിയെത്തിയ പ്രതി മധുമിതയെ നിലത്ത് വീഴ്ത്തിയ ശേഷം ആസിഡ് ഒഴിച്ചു. പിന്നാലെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
വെങ്കടേഷിൽ നിന്ന് മധുമിതയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കാൻ ശ്രമിച്ചു ഇയാൾ. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് വെങ്കടേഷിനെ ഓടിച്ചിട്ട് പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ മധുമിതയെ ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട്ടിലെ മധുരൈ സ്വദേശിയായ വെങ്കടേഷും കൊൽക്കത്ത സ്വദേശി മധുമിതയും 2024ൽ ആണ് വിവാഹിതരായത്. കഴിഞ്ഞ ഒരു വർഷമായി പിരിഞ്ഞ് കഴിയുകയാണ് ഇരുവരും. ഭാര്യയെ സംശയമായിരുന്നു വെങ്കടേഷിനെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇയാൾ മധുമിതയുമായി പിണങ്ങിയ ശേഷം തമിഴ്നാട്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam