
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് കുതിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ പരീക്ഷണയോട്ടം ജൂൺ മൂന്നിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. യശ്വന്ത്പൂർ, മംഗളൂരു സെൻട്രൽ സ്റ്റേഷനുകൾക്കിടയിലാണ് പരീക്ഷണയോട്ടം നടക്കുക. ഓട്ടോ എമർജൻസി ബ്രേക്കോട് കൂടിയ എട്ടുകോച്ചുകളുള്ള ട്രെയിനാണ് പരീക്ഷണയോട്ടത്തിന് വിന്യസിക്കുക.
നിലവിൽ യശ്വന്ത്പൂരിൽനിന്ന് മംഗളൂരു സെൻട്രൽ വരെ ഏകദേശം 8.5 മണിക്കൂറാണ് യാത്രാ ദൈർഘ്യം. ഹാസൻ, ശകലേഷ്പുർ, സുബ്രഹ്മണ്യ റോഡ് തുടങ്ങിയ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തിയാകും പരീക്ഷണയോട്ടം നടക്കുക.
യശ്വന്ത്പൂരിൽനിന്ന് പുലർച്ചെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഒൻപതുമണിക്ക് ഹാസനിൽ എത്തിച്ചേരുന്ന വിധത്തിലാണ് പരീക്ഷണയോട്ടം നടക്കുക. തുടർന്ന് 9:10ന് ഹാസനിൽനിന്ന് പുറപ്പെട്ട് 9:55ന് ശകലേഷ്പുരിലും 12:30ന് സുബ്രഹ്മണ്യ റോഡിലും എത്തിച്ചേരും. 2:05ന് പാഡിലിൽ എത്തിച്ചേരുന്ന ട്രെയിൻ, 2:40ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും. മംഗളൂരുവിൽനിന്ന് 2:45ന് മടങ്ങുന്ന ട്രെയിൻ രാത്രി 11 മണിക്ക് യശ്വന്ത്പുരിൽ എത്തിച്ചേരും.
57 തുരങ്കങ്ങളും 226 പാലങ്ങളും 108 കൊടുംവളവുകളും ഉൾപ്പെടുന്ന പാതയുടെ വൈദ്യുതീകരണം രണ്ട് വർഷമെടുത്താണ് റെയിൽവേ പൂർത്തിയാക്കിയത്. ഹസ്സൻ – മംഗളൂരു റെയിൽവേ ലൈനിലെ 55 കിലോമീറ്റർ ദൈർഘ്യമുള്ള ശകലേഷ്പുർ – സുബ്രഹ്മണ്യ റോഡ് സെക്ഷൻ ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളികൾ നിറഞ്ഞ റെയിൽവേ പാതകളിലൊന്നാണ്.
രാജ്യത്ത് വിവിധയിടങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ബെംഗളൂരു - മംഗളൂരു റൂട്ടിലേക്കും ട്രെയിൻ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുനന്നു. റൂട്ടിലെ വൈദ്യൂതീകരണം പൂർത്തിയായതോടെ ട്രെയിൻ എത്തിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. പരീക്ഷയോട്ടം വിജയകരമായി പൂർത്തിയാകുന്നതോടെ വൈകാതെ തന്നെ ട്രെയിൻ സർവീസ് ആരംഭിച്ചേക്കും. ഇതിന് മുന്നോടിയായി അന്തിമ സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ പുറത്തിറക്കും. ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ പതിവായി യാത്ര ചെയ്യുന്ന നാട്ടുകാർ, വ്യവസായികൾ, ജോലിക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്ക് പുതിയ സർവീസ് ഏറെ അനുഗ്രഹമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam