
പട്ന: വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും ലാത്തി ഉപയോഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. മാരകമായ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം ഛിന്നഭിന്നമായതിനാലാണ് അവശിഷ്ടം കനാലിലേക്ക് തള്ളിയതെന്ന് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
എന്നാൽ മൃതദേഹം കനാലിൽ നിന്ന് വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ടെന്നും മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മനുഷ്യത്വരഹിതമായ നടപടിയാണ് പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഉന്നത ഓഫിസർമാർ വ്യക്തമാക്കി. സംഭവത്തിൽ പങ്കുള്ള പൊലീസ് കോൺസ്റ്റബിളിനെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് മുസഫർപുർ എസ്പി രാകേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ഹോം ഗാർഡുമാരെ പിരിച്ചുവിടുകയും ചെയ്തു.
Read More.... സാമ്പത്തിക ഇടപാടിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം, മലപ്പുറത്ത് യുവാവ് കുത്തേറ്റു മരിച്ചു
വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസിനെതിരെ രൂക്ഷവിമർശനമുയർന്നു. മനുഷ്യത്വ രഹിതമായ നടപടിയാണ് പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മാന്യമായ ശവസംസ്കാരം എല്ലാവരുടെയും അവകാശമാണെന്നും പലരും അഭിപ്രായപ്പെട്ടു.