
ദില്ലി: ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ലോക്കോ പൈലറ്റും. അപകടത്തിൽ 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായി. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു. ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചു കയറിയ മെമ്മു ട്രെയിന്റെ ബോഗികളും നീക്കി. റെയിൽവേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കോൺഗ്രസ് വിമർശിച്ചു.
കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍, ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു. അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിൻ യാത്ര തുടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയുമാണ് റെയിൽവേ സഹായധനം പ്രഖ്യാപിച്ചത്. വൈകുന്നേരം നാല് മണിയോടെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. ഒരേ പാളത്തിലാണ് ഈ ട്രെയിനുകൾ ഉണ്ടായിരുന്നത്. ട്രെയിനിന്‍റെ ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് പരിക്കേറ്റത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam