
ദില്ലി: ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ രാജ്യതലസ്ഥാനമായ ദില്ലി ആറാം സ്ഥാനത്ത്. സമീപ പ്രദേശങ്ങളായ ഗാസിയാബാദിനും നോയിഡയ്ക്കും പിന്നിലായാണ് ദില്ലിയുടെ സ്ഥാനം. സെന്‍റര്‍ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. 2025 ഒക്ടോബറിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ പഠനം പുറത്ത് വന്നിട്ടുള്ളത്. തുടർച്ചയായ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം, രാജ്യത്തുടനീളം വായു ഗുണനിലവാരം ആശങ്കാജനകമായി കുറയുന്നതിനെ എടുത്തു കാണിക്കുന്നു. പ്രത്യേകിച്ച് ഇന്തോ-ഗംഗാ സമതലത്തിലും ദേശീയ തലസ്ഥാന മേഖലയിലും ആണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
ഹരിയാനയിലെ ധാരുഹേരയാണ് ഒക്ടോബർ മാസത്തിൽ ഏറ്റവും കൂടുതൽ മലിനമായ നഗരമായി മാറിയത്. ഇവിടെ ശരാശരി PM2.5 സാന്ദ്രത 123 മൈക്രോഗ്രാംസ് പെർ ക്യുബിക് മീറ്റര്‍ ആയിരുന്നു. 77 ശതമാനം ദിവസങ്ങളിലും ഇത് ദേശീയ അന്തരീക്ഷ വായു ഗുണനിലവാര മാനദണ്ഡം ലംഘിച്ചു. ധാരുഹേരയിൽ രണ്ട് ദിവസം അതീവ ഗുരുതരം, ഒൻപത് ദിവസം വളരെ മോശം എന്നിങ്ങനെയായിരുന്നു വായുവിന്‍റെ ഗുണനിലവാരം. ഇത് നിലവിലുള്ള മലിനീകരണ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ദില്ലിയിലെ പ്രതിമാസ ശരാശരി PM2.5 അളവ് 107 മൈക്രോഗ്രാംസ് പെർ ക്യുബിക് മീറ്റര്‍ ആയിരുന്നു. സെപ്റ്റംബറിലെ ശരാശരിയായ 36 മൈക്രോഗ്രാംസ് പെർ ക്യുബിക് മീറ്ററിനെ അപേക്ഷിച്ച് ഇത് ഏകദേശം മൂന്നിരട്ടിയാണ്, ഇത് വായു മലിനീകരണം അതിവേഗം വർധിക്കുന്നതിന്‍റെ സൂചന നൽകുന്നു.
ഒക്ടോബറിൽ ദില്ലിയിലെ പൊടിപടലങ്ങളുടെ ആറ് ശതമാനത്തിൽ താഴെ മാത്രമാണ് കർഷകരുടെ വിളാവശിഷ്ടം കത്തിക്കൽ കാരണമായത്. മലിനീകരണ തോതിലുണ്ടായ ഈ വർധനവ് വർഷം മുഴുവനുമുള്ള മറ്റ് മലിനീകരണ സ്രോതസ്സുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ പോലുള്ള ഹ്രസ്വകാല സീസണൽ നടപടികളുടെ പരിമിതികളെയും എടുത്തു കാണിക്കുന്നു. വാഹനങ്ങൾ, വ്യവസായങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണം തടയാൻ കൂടുതൽ ശക്തമായ, ദീർഘകാല ലഘൂകരണ തന്ത്രങ്ങൾ ആവശ്യമാണെന്ന് ഈ ഡാറ്റ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതൽ മലിനമായ ആദ്യത്തെ 10 നഗരങ്ങളിൽ റോഹ്തക്, ഗാസിയാബാദ്, നോയിഡ, ബല്ലഭ്ഗഡ്, ഭീവാഡി, ഗ്രേറ്റർ നോയിഡ, ഹാപ്പൂർ, ഗുഡ്ഗാവ് എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം എൻസിആറിലും ഹരിയാനയിലുമായി കേന്ദ്രീകരിച്ചിരിക്കുന്നു. നേരെമറിച്ച്, മേഘാലയയിലെ ഷില്ലോങ് കേവലം 10 മൈക്രോഗ്രാംസ് പെർ ക്യുബിക് മീറ്റര്‍ ശരാശരി PM2.5 സാന്ദ്രതയോടെ ഏറ്റവും ശുദ്ധിയുള്ള നഗരമായി രേഖപ്പെടുത്തി. കർണാടകയും തമിഴ്‌നാടുമാണ് ശുചിത്വമുള്ള നഗരങ്ങളുടെ പട്ടികയിൽ ആധിപത്യം സ്ഥാപിച്ചത്.
മികച്ച വായു ഗുണനിലവാരമുള്ള നഗരങ്ങളുടെ എണ്ണം സെപ്റ്റംബറിലെ 179-ൽ നിന്ന് ഒക്ടോബറിൽ 68 ആയി കുത്തനെ കുറഞ്ഞു, ഇത് തണുപ്പുള്ള മാസങ്ങളിൽ വായു മലിനീകരണം കൈകാര്യം ചെയ്യുന്നതിൽ കടുത്ത വെല്ലുവിളികളാണ് മുന്നോട്ട് വെക്കുന്നത്. എൻസിആറിലും മറ്റ് പ്രദേശങ്ങളിലും പൊതുജനാരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് അടിയന്തിരവും സുസ്ഥിരവുമായ നയപരമായ നടപടിക്ക് ഈ ഭീകരമായ സാഹചര്യം ആവശ്യപ്പെടുന്നു.