
കൊൽക്കത്ത: വീണ്ടും വിവാദപരാമർശവുമായി ബംഗാൾ ബിജെപി നേതാവ് ദിലിപ് ഘോഷ്. ദില്ലിയിലെ ഷഹീൻബാഗിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്ക് എന്തുകൊണ്ടാണ് അസുഖങ്ങൾ വരാത്തതെന്നും അവരെന്ത് കൊണ്ടാണ് മരിക്കാത്തതെന്നും ദിലിപ് ഘോഷ് ചോദിക്കുന്നു. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നോട്ട് നിരോധനം നിലവിൽ വന്നപ്പോൾ നൂറ് കണക്കിനാളുകൾ ബാങ്കുകളിലെ ക്യൂവിൽ നിന്ന് മരിച്ചുവീണതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതായും ദിലിപ് ഘോഷ് പരാമർശിച്ചു.
''രണ്ടോ മൂന്നോ മണിക്കൂർ ക്യൂ നിന്നതിന്റെ പേരിൽ ആളുകൾ മരിക്കുന്നു. എന്നാൽ ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊടും തണുപ്പത്താണ് ഇരുന്ന് സമരം ചെയ്യുന്നത്. എന്നാൽ ഇവരിലാരും മരിക്കുന്നില്ല. ഇതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇവർക്ക് അസുഖങ്ങളൊന്നും വരാത്തത് എന്തുകൊണ്ടാണ്? പ്രതിഷേധക്കാരിൽ ആരെങ്കിലും ഒരാൾ മരിച്ചതായി കേട്ടിരുന്നോ? എന്ത് അമൃതാണ് അവർ കഴിച്ചിരിക്കുന്നത്? എന്താണ് ഇവരുടെ പ്രചോദനം?'' കൊൽക്കത്ത പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ദിലിപ് ഘോഷ് ചോദിച്ചു. ഇവർക്ക് പ്രതിഷേധം നടത്താനുള്ള സാമ്പത്തികം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും പ്രതിഷേധത്തിന് പിന്നിലെ സത്യം താമസിയാതെ പുറത്ത് വരുമെന്നും ദിലിപ് ഘോഷ് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ ഇതിന് മുമ്പും ദിലിപ് ഘോഷ് വിദ്വേഷ പ്രസ്താവനകൾ നടത്തിയിരുന്നു. 'അസം, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ചെകുത്താന്മാരെ നമ്മുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവെച്ച് കൊലപ്പെടുത്തി'യെന്നായിരുന്നു പ്രതിഷേധക്കാർക്കെതിരെ ദിലിപ് ഘോഷിന്‍റെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam