ബിജെപി-ഫേസ്ബുക്ക് കൂട്ടുകെട്ട് ആരോപണം; വിശദീകരണം തേടുമെന്ന് തരൂര്‍, എതിര്‍ത്ത് ബിജെപി

By Web TeamFirst Published Aug 17, 2020, 11:11 PM IST
Highlights

ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്നുള്ള വാള്‍ സ്ട്രീറ്റ് ലേഖനം വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. 

ദില്ലി: ബിജെപി-ഫേസ്ബുക്ക് കൂട്ടുകെട്ട് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഫേസ്ബുക്കിന്‍റെ വിശദീകരണം തേടുമെന്ന ഐടി പാർലമെന്‍ററി സമിതി ചെയർമാനായ ശശി തരൂരിന്റെ തീരുമാനത്തിനെതിരെ ബിജെപി. ഒരു ചർച്ചയും നടത്താതെ ഒറ്റക്ക് തീരുമാനമെടുക്കാൻ ചെയർമാന് കഴിയില്ലെന്നാണ് ബിജെപി ബിജെപിയുടെ വാദം. സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങൾ സ്പീക്കർക്ക് പരാതി നൽകും.

ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്നുള്ള വാള്‍ സ്ട്രീറ്റ് ലേഖനം വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നുവെന്നും കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ സിങ്ങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

click me!