അസമിൽ ഏകീകൃത സിവിൽ കോഡ് വരുന്നൂ, ബില്ല് അവതരിപ്പിക്കാൻ ബിജെപി സർക്കാർ; കരടിന് അംഗീകാരം

Published : May 13, 2026, 05:46 PM IST
Uniform Civil Code in Assam

Synopsis

അസമിൻ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കും. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആണ് ഇക്കാര്യം അറിയിച്ചത്. 

ഗുവാഹത്തി: അസമിൽ ഭരണം നിലനിർത്തിയതിന് പിന്നാലെ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കാൻ ബിജെപി സർക്കാർ ഒരുങ്ങുന്നു. മെയ് 26ന് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ പ്രഖ്യാപനം. ഏകീകൃത സിവിൽ കോഡിൻ്റെ കരടുരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

അടിസ്ഥാനപരമായി വിവാഹം, ലിവ്-ഇൻ റിലേഷൻഷിപ്പ് എന്നിവയാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നതെന്ന് ഹിമന്ത ബിശ്വ ശർമ അറിയിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും നിർബന്ധിത രജിസ്ട്രേഷൻ ഇതിൻ്റെ ഭാഗമാണ്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ഏകീകൃത സിവിൽ കോഡിന് സമാനമാകും ഇതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗോത്ര വിഭാഗങ്ങളെയും അസമിൻ്റെ ആചാരാനുഷ്ഠാനങ്ങളെയും പാരമ്പര്യത്തെയും ഇതിൽനിന്ന് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ബിജെപിയുടെ പ്രഖ്യാപിത നിലപാടിൻ്റെ ഭാഗമാണ് അസമിലെ ബിജെപി സർക്കാരിൻ്റെ നീക്കം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന വാഗ്ദാനം ബിജെപി ഉൾക്കൊള്ളിച്ചിരുന്നു. അസമിൽ മൂന്നാമൂഴം ലഭിച്ച ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കം വേഗത്തിലാക്കിയത്. രാജ്യത്ത് ഉത്തരാഖണ്ഡിൽ മാത്രമാണ് ഏകീകൃത സിവിൽ കോഡിനുള്ള ചട്ടക്കൂട് തയ്യാറായത്. ഗുജറാത്ത് ഇതിനുവേണ്ടിയുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.

രാജ്യത്ത് വർഷങ്ങളായി തുടർന്നുപോകുന്ന മതാടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങൾ ഏകീകരിക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ എന്നിവ ഇതിൻ്റെ പരിധിയിൽ വരുന്നു. വിവിധ സമുദായങ്ങളിലെ നിയമപരമായ അവകാശങ്ങൾ ഏകീകരിക്കുക എന്നതാണ് യൂണിഫോം സിവിൽ കോഡിൻ്റെ ലക്ഷ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊവിഡ് കാലത്തെ പോലെ നിയന്ത്രണം: എന്താണ് പ്രധാനമന്ത്രി പറഞ്ഞത്, പ്രചരിച്ച കാര്യങ്ങൾ ശരിയല്ല, വിശദീകരണവുമായി കേന്ദ്ര സർക്കാർ
നീറ്റ് ചോദ്യപേപ്പർ ചോർച്ച: 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ 2 ജില്ലകളിലുള്ളവരുമെന്ന് പൊലീസ്, സിബിഐ അന്വേഷണം കേരളത്തിലേക്ക്