
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു. കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും വരും ദിവസങ്ങളിൽ ബി.ജെ.പിക്ക് അധികാരം നഷ്ടപ്പെടുമെന്നും മമത ബാനർജി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെക്കുറിച്ചും അനധികൃത കൈയേറ്റം ഒഴിപ്പിക്കൽ എന്ന പേരിൽ നടക്കുന്ന ബുൾഡോസർ നടപടികളെക്കുറിച്ചും മമത ആശങ്ക രേഖപ്പെടുത്തി. ഭരണഘടനാപരമായ മൂല്യങ്ങളെ ഈ സർക്കാർ തകർക്കുകയാണെന്നും ബി.ജെ.പി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യം വെച്ച് മമത പറഞ്ഞു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21-ന് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, തന്റെ വീടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയതിനെ അഭിഷേക് ബാനർജി വെല്ലുവിളിച്ചു. ബി.ജെ.പിയുടെ ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും തന്റെ വീട് തകർത്താലും പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നാരദ സ്റ്റുഡിയോ ദൃശ്യങ്ങളിൽ പണം വാങ്ങുന്നത് ക്യാമറയിൽ പതിഞ്ഞ വ്യക്തിയാണ് ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കുന്നതെന്ന് സുവേന്ദു അധികാരിയെ പരിഹസിച്ചുകൊണ്ട് അഭിഷേക് കൂട്ടിച്ചേർത്തു. ബംഗാളിൽ ബി.ജെ.പി സർക്കാർ 'ബുൾഡോസർ സംസ്കാരം' നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂൽ നേതാക്കൾ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam