
ദില്ലി: എഎപിയെ ഇല്ലാതാക്കാൻ മോദി ശ്രമിക്കുകയാണെന്നും എല്ലാ നേതാക്കളെയും മോദിക്ക് ഒരുമിച്ച് അറസ്റ്റ് ചെയ്യാമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വെല്ലുവിളി. അരവിന്ദ് കെജ്രിവാളിന്‍റെ പഴ്സണല്‍ സ്റ്റാഫിന്‍റെ അറസ്റ്റിന് പിന്നാലെ ബിജെപി ദേശീയ ആസ്ഥാനത്തേക്ക് എഎപി നടത്തുന്ന മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍. എല്ലാ നേതാക്കളെയും മോദിക്ക് അറസ്റ്റ് ചെയ്യാമെന്നും താൻ ആദ്യം പോകുമെന്നും കെജ്രിവാള്‍ പറഞ്ഞു.
എഎപിയുടെ വളര്‍ച്ച മോദിയെ ഭയപ്പെടുത്തുന്നു. പഞ്ചാബിലും ദില്ലിയിലും നല്ല വികസനം കൊണ്ടുവന്നതാണ് പ്രശ്നം. അതാണ് ഇപ്പോള്‍ കാണുന്നത്. എല്ലാ നേതാക്കളെയും ജയിലില്‍ അടക്കുകയാണ്. എഎപിയുടെ ബാങ്ക് അക്കൗണ്ടുകള്‍ വൈകാതെ മരവിപ്പിക്കും. എഎപി ആസ്ഥാനം ഒഴിപ്പിച്ച് തെരുവില്‍ ഇറക്കും. എഎപിയ്ക്കുള്ളില്‍ ഒരു 'ഓപ്പറേഷൻ ചൂല്‍' നടപ്പാക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. പ്രസംഗത്തിനിടെ കെജ്രരിവാളിന് എതിരെ മുദ്രാവാക്യം വിളിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം, ബിജെപി ആസ്ഥാനത്തേക്കുള്ള പ്രതിഷേധ മാര്‍ച്ച് തടയാനാണ് പൊലീസ് നീക്കം. പ്രതിഷേധ പരിപാടിക്കുശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനായി വാഹനങ്ങളും സ്ഥലത്തെത്തി. ബിജെപി ആസ്ഥാനത്ത് പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. കെജരിവാളിന്‍റെ നേതൃത്വത്തിൽ കൂട്ട അറസ്റ്റ് ആവശ്യപ്പെട്ടാണ് എഎപിയുടെ പ്രതിഷേധം. ആപ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാണ് ആക്ഷേപം. അതേസമയം, കെജ്രിവാളിനെതിരെ കേസ് എടുക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞെന്ന ആക്ഷേപം സ്വാതി മലിവാളും, പ്രോസിക്യൂഷനും ശക്തമാക്കി.നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാൻ കേന്ദ്ര സേനയെ അടക്കം രംഗത്തിറക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam