ദില്ലിയില്‍ വിദ്വേഷപ്രസംഗം നടത്തിയ കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ, നടപടി സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി

By Web TeamFirst Published Mar 3, 2020, 10:07 AM IST
Highlights

ദില്ലിയിൽ കലാപത്തിന് കാരണമായ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്

ദില്ലി: ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ. സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന് കാണിച്ച് കപിൽ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. വിദ്വേഷ പ്രസംഗത്തിന് മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.നിലവിൽ രണ്ട് സുരക്ഷ ജീവനക്കാരാണ് കപിൽ മിശ്രക്കൊപ്പം ഉള്ളത്. വൈ കാറ്റഗറിയിലത് ആറായി മാറും. ദില്ലിയിൽ കലാപത്തിന് കാരണമായ കപില്‍ മിശ്രയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കപിൽ മിശ്രയ്ക്കൊപ്പം ബിജെപി നേതാക്കളായ അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 

അതിനിടെ കപിൽ മിശ്രയുടെ സുരക്ഷ കൂട്ടിയതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സർക്കാർ കപിൽ മിശ്രയ്ക്ക് സുരക്ഷ കൂട്ടിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമർശിച്ചു. 

ദില്ലി കലാപം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം നോട്ടീസ് നൽകും.

കപില്‍ മിശ്രയുടെ വിവാദ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയായിരുന്നു ദില്ലിയില്‍ കലാപം ആരംഭിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഷഹീന്‍ ബാഗ് അടക്കമുള്ളയിടങ്ങളിലെ പ്രതിഷേധക്കാരെ  ഒഴിപ്പിച്ചില്ലങ്കിൽ നിയമം കയ്യിലെടുക്കുമെന്നായിരുന്നു പൗരത്വ പ്രതിഷേധ സമരങ്ങൾക്കെതിരെ നടന്ന റാലിയിൽ കപിൽ മിശ്രയുടെ ഭീഷണി. മണിക്കൂറുകൾക്കകം പൗരത്വഭേദതഗതിക്ക് അനൂകൂലമായി മൗജ്പൂരിൽ സംഘടിപ്പിച്ച പരിപാടിക്കിടെ സംഘർഷമുണ്ടയായി. പിന്നാലെ ദില്ലിവില്‍ നിരവധി സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി. കലാപത്തില്‍ നിലവില്‍ നാലത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

 

click me!