
ദില്ലി : ഇന്ത്യൻ കറൻസിയിൽ ലക്ഷ്മി ദേവിയെയും ഗണപതിയെയും ഉൾപ്പെടുത്തണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യത്തിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വിവിധ രാഷ്ട്രീയ സാമുഹിക സാംസ്കാരിക പരവർത്തകരിൽ നിന്ന് ഉണ്ടാകുന്നത്. ഇപ്പോഴിതാ മറാഠ രാജാവായിരുന്ന ഛത്രപതി ശിവജിയുട ചിത്രം വച്ച ഫോട്ടോഷോപ്പ് ചെയ് 200 രൂപ നോട്ടുമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബിജെപി നേതാവ്. 'ഇതാണ് പെർഫെക്ട്' എന്നാണ് ഫോട്ടോയ്ക്ക് നിതേഷ് റാണെ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കങ്കാവ്‌ലിയിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റാണെ.
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ എതിരാളിയായി മാറിയിരിക്കുകയാണ് കെജ്രിവാൾ. ഇതിനിടെയാണ് മൃദു ഹിന്ദുത്വ നിലപാട് ഉറപ്പിച്ചുകൊണ്ട് ഇന്ത്യൻ കറൻസിയിൽ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്യണമെന്ന കെജ്രിവാളിന്റെ ആവശ്യം. രൂപയുടെ മൂല്യം കുറയുന്നതിനിടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനുള്ള മാർഗമെന്ന നിലയിലാണ് കെജ്രിവാളിന്റെ ഈ നിർദ്ദേശം. ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാൻ പോലും ഇത് സഹായിച്ചേക്കുമെന്നും കെജ്രിവാൾ സൂചിപ്പിച്ചിരുന്നു.
അതേസമയം ബിജെപിയിൽ നിന്ന് വലിയ വിമർശനമാണ് കെജ്രിവാളിന് നേരെ ഉയരുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ എഎപി അധ്യക്ഷനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ആപ് സർക്കാരിന്റെ പിഴവുകളിൽ നിന്നും ആം ആദ്മി പാർട്ടിയുടെ ഹിന്ദു വിരുദ്ധ ചിന്താഗതിയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കെജ്‌രിവാൾ രാഷ്ട്രീയ നാടകം കളിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
എഎപി മന്ത്രിയും ഗുജറാത്തിലെ നേതാക്കളും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ദൈവങ്ങളെക്കുറിച്ച് മോശമായി പറയുകയും ചെയ്തിട്ടുണ്ട്, എന്നിട്ടും അവർ ഇപ്പോഴും ആംഅദ്മി പാര്‍ട്ടിയായി തുടരുന്നു. വോട്ടെടുപ്പിൽ മുഖം രക്ഷിക്കാൻ അവർ പുതിയ തന്ത്രങ്ങൾ കൊണ്ടുവരുന്നു. രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയുമായി വന്നിരിക്കുകയാണെന്നും അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്രയും കെജ്‌രിവാളിന്‍റെ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങള്‍ എന്ന ആശയത്തെ രാഷ്ട്രീയപരമായ യു-ടേൺ എന്നാണ് പരിഹസിച്ചത്.
കഴിഞ്ഞ ദിവസമാണ് മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളായ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങളുള്ള കറൻസി നോട്ടുകൾ ഇറക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തോട് അഭ്യർത്ഥിച്ചത്. ഇന്തോനേഷ്യയെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാൾ നിർദ്ദേശം മുന്നോട്ട് വച്ചത്. മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമെ ദേവന്മാരുടെ ചിത്രങ്ങളും ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുകയായിരുന്നു.
ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ടെലിവിഷൻ അഭിമുഖത്തിൽ കെജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിയപ്പോഴും ബിജെപി ശക്തമായി പ്രതികരിച്ചിരുന്നു. 'ഇപ്പോൾ, കെജ്‌രിവാൾ മാത്രമാണ് ഹനുമാൻ ചാലിസ ചൊല്ലാന ആരംഭിച്ചത്. കാത്തിരിക്കുക, ഒരു ദിവസം ഹനുമാൻ ചാലിസ വായിക്കുന്ന ഒവൈസിയെ പോലും കാണാം' എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ന് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam