
ചെന്നൈ : തമിഴ്നാട് ഗവർണ്ണറുടെ നടപടിയോട് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളിൽ അതൃപ്തി. ഗവർണ്ണർ തമിഴ് വികാരത്തെ മാനിച്ചില്ലെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. തെക്കേ ഇന്ത്യയിൽ വളരാനുള്ള ബിജെപി നീക്കങ്ങൾക്ക് തിരിച്ചടിയാകും തമിഴ്നാട് ഗവർണറുടെ നടപടിയെന്ന വിലയിരുത്തലാണ് ചില നേതാക്കൾക്കുള്ളത്. അതേസമയം ദില്ലിയിലെത്തിയ ഗവർണ്ണർക്ക് ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണാൻ അവസരം ലഭിച്ചിട്ടില്ല.
തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടിരുന്നു തമിഴ്നാട്ടിലെ അസാധാരണ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആർ എൻ രവിയെ തിരികെ വിളിക്കണമെന്ന് ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. സർക്കാർ തയ്യാറാക്കി ഗവർണർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം ഗവർണർ സഭയിൽ പൂർണമായി വായിക്കാത്തതും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തതും സെഷൻ തീരും മുമ്പ് സഭവിട്ട് ഇറങ്ങിപ്പോയതും ഭരണഘടനാ തത്വങ്ങളുടെയും സഭാ നിയമങ്ങളുടെയും ലംഘനമാണെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഗവർണർ തുടർച്ചയായി ജനാധിപത്യവിരുദ്ധമായി പെരുമാറുകയാണെന്നും ഫെഡറൽ തത്വങ്ങൾ നഗ്നമായി ലംഘിക്കുകയാണെന്നും കാട്ടി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എഴുതിയ കത്തും സംഘം രാഷ്ട്രപതിക്ക് കൈമാറിയിരുന്നു.
നിരവധി ബില്ലുകൾ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നു, തുടർച്ചയായി ഹിന്ദുത്വ അനുകൂല പ്രസ്താവനകൾ നടത്തുന്നു എന്നീ പരാതികളും ഗവർണർക്കെതിരായി ഡിഎംകെ സംഘം രാഷ്ട്രപതിയെ അറിയിച്ചു. ജനാധിപത്യത്തെ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ നടത്തുന്ന നീക്കം ഒന്നായി ചെറുക്കണം എന്നാവശ്യപ്പെട്ട് മറ്റ് രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളുമായും ഡിഎംകെ നേതൃത്വം ആശയവിനിമയം നടത്തി. ഡിഎംകെ സഖ്യത്തിലേയും യുപിഎയിലേയും മിക്ക കക്ഷികളും ഇക്കാര്യത്തിൽ ഇതിനകം ഡിഎംകെയെ പിന്തുണ അറിയിച്ചിട്ടുണ്ട്.