UP Abduction : ബിജെപി എംഎൽഎയെ തട്ടിക്കൊണ്ടു പോയി, ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പ് നാടകം കൊഴുക്കുന്നു

By Web TeamFirst Published Jan 12, 2022, 2:23 PM IST
Highlights

ദേഹാസ്വാസ്ഥ്യം നേരിടുന്ന എംഎൽഎക്ക് പകരം ആര് എന്ന ചോദ്യത്തിൽ ശാക്യ കുടുംബത്തിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് ഈ തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ രൂപത്തിൽ ഇപ്പോൾ പുറത്തുവന്നത് എന്നൊരു ആക്ഷേപവും നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലക്നൗ : ഉത്തർപ്രദേശിൽ മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജിക്ക് പിന്നാലെ അടുത്തതായി ബിജെപി വൃത്തങ്ങളിൽ ഒരു വിവാദം കൂടി പൊന്തി വന്നിരിക്കുകയാണ്. സ്വാമി പ്രസാദ് മൗര്യയുടെ അടുത്ത സുഹൃത്തും ബിഥുന എംഎൽഎയുമായ വിനയ് ശാക്യയെ കാണ്മാനില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച പുറത്തുവിട്ട ഒരു വിഡിയോയിൽ എംഎൽഎയുടെ മകൾ റിയാ ശാക്യ ആരോപിക്കുന്നത് തന്റെ അച്ഛനെ ഓറേയയിൽ നിന്ന് അപഹരിച്ചു കൊണ്ടുപോയിട്ടുള്ളത് തന്റെ അമ്മാവൻ തന്നെയാണ് എന്നാണ്. സംസ്ഥാന ഗവൺമെന്റിൽ നിന്ന് പൊലീസ് സംരക്ഷണം വേണം എന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിനയ് ശാക്യയുടെ സഹോദരൻ ദേവേഷ് ശാക്യയും  അദ്ദേഹത്തിൻെറ അച്ഛനും ചേർന്നാണ് ഈ കൃത്യം നിർവഹിച്ചിട്ടുള്ളത് എന്നാണ് റിയയുടെ ആക്ഷേപം. ആരോഗ്യസ്ഥിതി വളരെ മോശമായ അദ്ദേഹത്തെ ലക്നൗവിലേക്ക് കടത്തിക്കൊണ്ടുകൊണ്ടുപോയതായി സംശയിക്കുന്നു എന്നും അവർ ആരോപിക്കുന്നു. തന്നെയോ അമ്മയെയോ ഒന്നും നിലവിൽ അച്ഛനുമായി മിണ്ടാൻ അനുവദിക്കുന്നില്ല എന്നാണ് റിയയുടെ പരാതി. സ്വാമി പ്രസാദ് മൗര്യ ഇലക്ഷനോടടുപ്പിച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പുതിയ വാർത്ത പുറത്തുവന്നിട്ടുള്ളത് എന്നത് ഇതിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു. മസ്തിഷ്‌കാഘാതം വന്ന തന്റെ പിതാവിന് എഴുന്നേറ്റ് നിൽക്കണോ സംസാരിക്കാനോ ഉള്ള ശേഷിയില്ല എന്നും റിയ പറയുന്നുണ്ട്. 

അതേസമയം റിയ തന്നെ ബിഥുനയിൽ നിന്ന് മത്സരിക്കാൻ വേണ്ടി ഒരു ബിജെപി ടിക്കറ്റിനായി ശ്രമിക്കുന്നുണ്ട് എന്നുള്ള അഭ്യൂഹവും ശക്തമാണ്. രണ്ടു തവണ ബിഥുനയിൽ നിന്ന് എംഎൽഎ ആയിട്ടുള്ള വിനയ് ശാക്യ രണ്ടു തവണ ബിഎസ്പി സർക്കാരിൽ മന്ത്രി പദത്തിലും എത്തിയിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം നേരിടുന്ന എംഎൽഎക്ക് പകരം ആര് എന്ന ചോദ്യത്തിൽ ശാക്യ കുടുംബത്തിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് ഈ തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ രൂപത്തിൽ ഇപ്പോൾ പുറത്തുവന്നത് എന്നൊരു ആക്ഷേപവും നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

click me!