
പാറ്റ്ന : ബിഹാർ ബിജെപി എംഎൽഎ ലാലൻ പാസ്വാൻ നടത്തിയ ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള പ്രസ്താവന വിവാദത്തിൽ. ഭഗൽപൂർ ജില്ലയിലെ പിർപൈന്തി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് പാസ്വാൻ. ദീപാവലി ദിനത്തിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ ചോദ്യം ചെയ്ത എംഎൽഎയുടെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്.
"ലക്ഷ്മീ ദേവിയെ ആരാധിച്ചാൽ മാത്രമേ നമുക്ക് സമ്പത്ത് ലഭിക്കൂ എങ്കിൽ മുസ്ലീങ്ങൾക്കിടയിൽ കോടീശ്വരന്മാർ ഉണ്ടാകുമായിരുന്നില്ല. മുസ്ലീങ്ങൾ ലക്ഷ്മീ ദേവിയെ ആരാധിക്കുന്നില്ല, അവർ സമ്പന്നരല്ലേ? മുസ്ലീങ്ങൾ സരസ്വതി ദേവിയെ ആരാധിക്കുന്നില്ല, മുസ്ലീങ്ങൾക്കിടയിൽ പണ്ഡിതന്മാരില്ലേ? അവർ ഐഎഎസോ ഐപിഎസോ ആകുന്നില്ലേ?'' എന്നാണ് എംഎൽഎ ചോദിച്ചത്. "ആത്മാവ്, പരമാത്മാവ്" എന്ന ആശയം ജനങ്ങളുടെ വിശ്വാസം മാത്രമാണെന്നും ബിജെപി എംഎൽഎ പറഞ്ഞു.
"നിങ്ങൾ വിശ്വസിച്ചാൽ അത് ദേവതയാണ്, ഇല്ലെങ്കിൽ അത് വെറും ശിലാവിഗ്രഹമാണ്. നമ്മൾ ദൈവങ്ങളിലും ദേവതകളിലും വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് നമ്മുടെ മാത്രം കാര്യമാണ്. ശാസ്ത്രീയ അടിത്തറയിൽ ചിന്തിക്കണം. നിങ്ങൾ വിശ്വസിക്കുന്നത് നിർത്തിയാൽ, നിങ്ങളുടെ ബൗദ്ധിക ശേഷി വർദ്ധിക്കും."
"ബജ്‌റംഗബലി ശക്തിയുള്ളതും ശക്തി നൽകുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ബജ്‌റംഗബലിയെ ആരാധിക്കുന്നില്ല. അവർ ശക്തരല്ലേ? നിങ്ങൾ വിശ്വസിക്കുന്നത് നിർത്തുന്ന ദിവസം ഇതെല്ലാം അവസാനിക്കും," പാസ്വാൻ പറഞ്ഞു. ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ ഭഗൽപൂരിലെ ഷെർമാരി ബസാറിൽ അദ്ദേഹത്തിനെതിരെ പ്രതിഷേധം നടക്കുകയും എംഎൽഎയുടെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് ലാലു പ്രസാദ് യാദവുമായുള്ള സംഭാഷണം ചോർത്തിയെന്നാരോപിച്ച് പാസ്വാൻ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.