
ദില്ലി : ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഈ വർഷം ആദ്യം ബിജെപി ചെലവഴിച്ചത് 340 കോടിയിലേറെ തുകയെന്ന് കണക്കുകൾ. ഏറ്റവുമധികം തുക ചെലവഴിച്ചത് ഉത്തർപ്രദേശിലാണെന്നും പാർട്ടിയുടെ ഇലക്ഷൻ എക്സ്പെന്റിച്ചർ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കോൺഗ്രസ് ചെയലവഴിച്ചത് 194 കോടി രൂപയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അവരുടെ എക്സ്പെന്റിച്ചർ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരു പാർട്ടികളുടെയും എക്സ്പെന്റിച്ചർ റിപ്പോർട്ട് ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടു.
ഓഗസ്റ്റ് 20 ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 221. 31 കോടി രൂപയാണ് ഉത്തർപ്രദേശിൽ മാത്രം ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചത്. മണിപ്പൂരിൽ 23.51 കോടി രൂപയും ഗോവയിൽ 19.06 കോടിയും പഞ്ചാബിൽ 36.69 കോടി രൂപയും ഉത്തരാഖണ്ഡിൽ 43.67 കോടി രൂപയും ബിജെപി പ്രചാരണങ്ങൾക്കായി ചെലവഴിച്ചു. മാത്രമല്ല, വിർച്വൽ ക്യാംപയിനിനായി 11.97 കോടി രൂപയും ബിജെപി ചെലവഴിച്ചു.
അതേസമയം ജൂലൈ 11 ന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കോൺഗ്രസ് 194.80കോടി രൂപയിൽ 102.65 കോടി രൂപ പൊതു പ്രചാരണങ്ങൾക്കും 90.23 കോടി രൂപ ഓരോ സംസ്ഥാനത്തിലെ സ്ഥാനാർത്ഥികൾക്കായും ചെലവഴിച്ചു. 15.67 കോടി രൂപ സോഷ്യൽ മീഡിയ ക്യാംപയിനുകൾക്കായി ചെലവഴിച്ചതായും വ്യക്തമാക്കുന്നു.
ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി ജയിച്ചപ്പോൾ പഞ്ചാബിൽ ആംആദ്മി പാർട്ടി ഭരണം നേടി. ഈ വർഷം ജനുവരിയിൽ, സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക തെരഞ്ഞെടുപ്പ് കമ്മീഷൻ വർദ്ധിപ്പിച്ചിരുന്നു. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ ലോക്സഭാ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുക 54 ലക്ഷത്തിൽ നിന്ന് 75 ലക്ഷമായും 70 ലക്ഷത്തിൽ നിന്ന് 95 ലക്ഷമായും നിയമസഭാ സ്ഥാനാർത്ഥികളുടെ തുക 28 ലക്ഷത്തിൽ നിന്ന് 40 ലക്ഷം രൂപയായുമാണ് വർദ്ധിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam