ആന്ധ്രാപ്രദേശിൽ സമീപകാലത്ത് ക്ഷേത്രങ്ങൾക്ക് നേരെ തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങൾ ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്ര ആസൂത്രണം ചെയ്യുന്നത്.
വിജയവാഡ: ആന്ധ്ര പ്രദേശിൽ രഥയാത്ര നടത്താനൊരുങ്ങി ബിജെപി. ഫെബ്രുവരി 6-ന് ക്ഷേത്രനഗരമായ തിരുപ്പതിയിൽ തുടങ്ങി വിഴിനഗരത്തിൽ അവസാനിക്കുന്ന തരത്തിൽ സംസ്ഥാനവ്യാപകമായി രഥയാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു. സംസ്ഥാനത്തു ക്ഷേത്രങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ഇതിനെതിരെയുള്ള പ്രതിഷേധമാണ് യാത്രയെന്നും ബിജെപി അവകാശപ്പെടുന്നു.
ആന്ധ്രാപ്രദേശിലെ ബിജെപി സഖ്യകക്ഷിയായ പവൻ കല്ല്യാണിൻ്റെ ജനസേനയും രഥയാത്രയുമായി സഹകരിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിൽ സമീപകാലത്ത് ക്ഷേത്രങ്ങൾക്ക് നേരെ തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങൾ ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി രഥയാത്ര ആസൂത്രണം ചെയ്യുന്നത്.
ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ട 180-ലേറെ സംഭവങ്ങൾ സംസ്ഥാനത്തുണ്ടായെന്ന് ബിജെപിയും മറ്റു ഹൈന്ദവസംഘടനകളും ആരോപിക്കുമ്പോൾ ഇതിൽ ഭൂരിപക്ഷവും സാധാരണ മോഷണശ്രമങ്ങൾ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ വിരലിലെണ്ണാവുന്ന ചില സംഭവങ്ങളിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.