
ദില്ലി: രാഷ്ട്രപതിയെ അപമാനിച്ച തൃണമൂൽ കോൺഗ്രസിന് ബംഗാളിലെ ജനങ്ങൾ വൈകാതെ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയെ എന്നും ബഹുമാനിച്ചിട്ടേയുള്ളൂവെന്നും, തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് വിവാദമെന്നും മമത ബാനർജി പറഞ്ഞു. ബംഗാൾ സർക്കാറിന്റെ ഇടപെടലുകൾ രാഷ്ട്രപതിയെ നേരിട്ട് ധരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് നീക്കം തുടങ്ങി.
പശ്ചിമബംഗാളിലെ പ്രോട്ടോക്കോൾ വിവാദത്തിൽ മമത ബാനർജിക്കെതിരായ കടന്നാക്രമണം തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ പൊതുപരിപാടിയിലാണ് മോദിയുടെ വിമർശനം. ഇന്ന് വനിതാ ദിനം ആഘോഷിക്കുമ്പോൾ ഇന്നലെ രാഷ്ട്രപതിയെ അപമാനിച്ചത് വലിയ വേദനയുണ്ടാക്കുന്നു. ടിഎംസി രാഷ്ട്രപതിയെയും പാവനമായ പരിപാടിയെയും ബഹിഷ്കരിച്ചെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും അപമാനിച്ച നടപടിയാണ് ഉണ്ടായതെന്നും മോദി പറഞ്ഞു. അഹങ്കരിക്കുന്ന വ്യക്തി എത്ര ശക്തനാണെങ്കിലും അവസാനം നഷ്ടമായിരിക്കും ഫലം. ടിഎംസിയുടെ അധികാരത്തിന്റെ അഹങ്കാരം വൈകാതെ അവസാനിക്കും. ബംഗാളിലെ ജനതയും രാജ്യവും ഇതിന് മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ സിലിഗുരിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താത്തതിൽ ബംഗാൾ ചീഫ് സെക്രട്ടറിയോട് ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിക്ക് ഒരുക്കിയ ശുചിമുറിയിൽ വെള്ളമില്ലാത്തതും, ചടങ്ങ് നടക്കുന്ന സ്ഥലത്തേക്കു പോകുമ്പോൾ റോഡിൽ മാലിന്യങ്ങൾ കണ്ടതിലുമടക്കം വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, ഒരു പ്രോട്ടോക്കോൾ ലംഘനവുമുണ്ടായിട്ടില്ലെന്നാണ് മമത ബാനർജിയുടെ വാദം.
സ്വകാര്യ സംഘടന സംഘടിപ്പിച്ച കോൺഫറൻസിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് കണ്ടാണ് വേദി മാറ്റിയതെന്നും, ഇക്കാര്യം നേരത്തെ രാഷ്ട്രപതിയുടെ ഓഫീസിനെ അറിയിച്ചതാണെന്നും മമത ബാനർജി പറഞ്ഞു. തെളിവായി കേന്ദ്രത്തിനയച്ച കത്തുകളും പുറത്തുവിട്ടു. എന്നാൽ മന്ത്രിമാർപോലും സ്വീകരിക്കാനെത്താഞ്ഞതിൽ മമതയോ സർക്കാരോ ഒരു വിശദീകരണവും നൽകിയിട്ടില്ല. വിവാദം മുറുകുന്നതിനിടെ കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ സാന്താൾ വിഭാഗക്കാർക്കൊപ്പം മമത ബാനർജി നൃത്തം ചവിട്ടി. കൊൽക്കത്തയിൽ വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തിനിടെയായിരുന്നു നൃത്തം.
പശ്ചിമബംഗാളിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമായ സാന്താൾ വിഭാഗത്തിനായി സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ പട്ടിക രാഷ്ട്രപതിക്ക് നേരിട്ട് നൽകാൻ തൃണമൂൽ കോൺഗ്രസ് സംഘം വൈകാതെ ദില്ലിയിലെത്തും. ഡെറിക് ഒബ്രിയാൻ എംപിയുടെ നേതൃത്വത്തിലാണ് സംഘമെത്തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ മമത ബിജെപി പോരിന് മൂർച്ച കൂട്ടാൻ പ്രോട്ടോക്കോൾ വിവാദവും ആയുധമാക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam