
മുംബൈ: പൈപ്പ് ബ്ലോക്കായതിനെ തുടര്‍ന്ന് മുംബൈയില്‍ പൊതു കക്കൂസ് പൊട്ടിത്തെറിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച മുംബൈയിലെ ധാരാവിയിലാണ് സംഭവം. പരിക്കേറ്റവരെ മുംബൈയിലെ സ്വരാക്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കക്കൂസില്‍ നിന്ന് ടാങ്കിലേക്ക് പോകുന്ന പൈപ്പ് ബ്ലോക്കായതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പൊതുകക്കൂസ് നിര്‍മിച്ചത്. പൊട്ടിത്തെറിച്ച പൈപ്പിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് കക്കൂസ് അടച്ചുപൂട്ടി സീല്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.
പൊട്ടിത്തെറിച്ച പൈപ്പിന്‍റെ ചിത്രം
തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനമുയര്‍ന്നു. നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും പൈപ്പ് നേരെയാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ആളുകള്‍ പരാതിപ്പെട്ടു. രാജ്യത്തെ ഏറെ ജനത്തിരക്കുള്ള ചേരി പ്രദേശമാണ് മുംബൈയിലെ ധാരാവി. സ്വന്തമായി കക്കൂസ് ഇല്ലാത്ത ആയിരങ്ങളാണ് ഇവിടെ ജീവിക്കുന്നത്. ഭൂരിപക്ഷം പേരും പൊതു കക്കൂസുകളെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam