
ഭോപ്പാൽ: ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) രക്തബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന്, ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. പരാതി പ്രകാരം, വളരെക്കാലമായി രക്തബാങ്കിൽ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകൾ അപ്രത്യക്ഷമാകുന്നുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (മിസ്രോഡ് ഏരിയ) രജനീഷ് കശ്യപ് കൗൾ പിടിഐയോട് പറഞ്ഞു.
പ്രതിയെന്ന് സംശയിക്കുന്ന ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രതി പ്ലാസ്മയുടെ ചില യൂണിറ്റുകൾ (രക്തത്തിന്റെ ദ്രാവക ഭാഗം) മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സംശയത്തെ തുടർന്ന് എയിംസ് അധികൃതർ രക്തബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.