
ആഗ്ര: തമിഴ്നാട് എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗിൽ നിന്ന് കണ്ടെത്തിയത് അഴുകിത്തുടങ്ങിയ മനുഷ്യ ശരീരഭാഗങ്ങൾ. ട്രെയിൻ ആഗ്രയിൽ എത്തിയപ്പോഴാണ് ചുവന്ന ട്രോളി ബാഗിനുള്ളിൽ മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ആഗ്ര കന്റോൺമെന്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ജനറൽ കോച്ചിന്റെ പിൻഭാഗത്തായാണ് ട്രോളി ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഉടമസ്ഥനില്ലാതെ ബാഗ് ഇരിക്കുന്നത് കണ്ട് യാത്രക്കാരാണ് വിവരം റെയിൽവേ പൊലീസിനെ അറിയിക്കുന്നത്.
ബാഗിൽ നിന്ന് രക്തം ഊറി വരുന്ന നിലയിലും കടുത്ത ദുർഗന്ധം വമിക്കുകയും ചെയ്യുന്ന നിലയിലായിരുന്നു തുണിയിൽ പൊതിഞ്ഞ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊല്ലപ്പെട്ടയാൾ ഒരു പുരുഷനാണെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം ജീർണ്ണിച്ച അവസ്ഥയിലായതിനാൽ ആരുടേതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കൂടുതൽ ഫോറൻസിക് പരിശോധനകൾക്കായി ശരീരഭാഗങ്ങൾ അയച്ചിരിക്കുകയാണ്..
സംഭവത്തിൽ ആഗ്ര കന്റോൺമെന്റ് ജിആർപി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ട്രെയിൻ കടന്നുപോയ വഴികളിലെ റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഏത് സ്റ്റേഷനിൽ നിന്നാണ് ഈ ട്രോളി ബാഗ് കോച്ചിലേക്ക് കയറ്റിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam