ടിബി വാര്‍ഡില്‍ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം അഴുകിയ നിലയില്‍ ശുചിമുറിയില്‍; അന്വേഷണം

By Web TeamFirst Published Oct 24, 2020, 11:04 AM IST
Highlights

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒന്നാം നിലയിലെ പുരുഷന്മാരുടെ വാര്‍ഡിലായിരുന്നു ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. നിരവധി രോഗികള്‍ ഉപയോഗിക്കുകയും നിത്യവും ശുചിയാക്കുകയും ചെയ്യുന്ന ശുചിമുറിയില്‍ മൃതദേഹം എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.

ക്ഷയ രോഗത്തിന് പിന്നാലെ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കാണാതായ യുവാവിന്‍റെ മൃതദേഹം ആശുപത്രിയിലെ ശുചിമുറിയില്‍ നിന്ന് ലഭിച്ചു. മുംബൈയിലെ സേവ്രിയില്‍ നിന്ന് യുവാവിനെ കാണാതായി 14 ദിവസത്തിന് ശേഷമാണ് മൃതദേഹം ടിബി ആശുപത്രിയുടെ ശുചിമുറയില്‍ നിന്ന് ലഭിച്ചത്. ഇരുപത്തിയേഴുകാരന്‍റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. 

നിരവധി രോഗികള്‍ ഉപയോഗിക്കുകയും നിത്യവും ശുചിയാക്കുകയും ചെയ്യുന്ന ശുചിമുറിയില്‍ മൃതദേഹം എത്തിയത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ മുംബൈ കോര്‍പ്പറേഷന്‍ ഉത്തരവിട്ടു. അങ്ങേയറ്റം അഴുകിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പുരുഷനാണോ സ്ത്രീയാണോയെന്ന് പോലും മനസിലാവാത്ത നിലയില്‍ മൃതദേഹം കിടന്നിട്ടും ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോയത് എങ്ങനെയാണെന്നാണ് അന്വേഷണം. 

ഈ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന 40 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സൂര്യഭാന്‍ യാദവ് എന്ന ഇരുപത്തിയേഴുകാരന്‍റെ മൃതദേഹമാണ് ഇതെന്ന് ഏറെ പണിപ്പെട്ട ശേഷമാണ് കണ്ടെത്തിയത്. ഇതേ വാര്‍ഡില്‍ തന്നെ ചികിത്സയിലായിരുന്നു സൂര്യഭാന്‍ യാദവിനെ ഒക്ടോബര്‍ നാല് മുതലാണ് കാണാതായത്. രോഗിയെ കാണാതായത് സംബന്ധിച്ച് ആശുപത്രി പരാതി നല്‍കിയിരുന്നതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷയരോഗം ബാധിച്ചവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുന്നത് സാധാരണയായതിനാല്‍ അത്തരമൊരു സംഭവമായാണ് ഇതിനേയും കരുതിയതെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ലളിത്കുമാര്‍ ആനന്ദേ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വിശദമാക്കിയത്. 

സെപ്തംബര്‍ 30ന് ആയിരുന്നു ഇയാള്‍ ആശുപത്രിയിലെത്തിയത്. ഗോരേഗാവിലെ ഒരു ആരോഗ്യ വിദഗ്ധന്‍റെ ശുപാര്‍ശയേ തുടര്‍ന്നായിരുന്നു ഇയാള്‍ ടി ബി ആശുപത്രിയിലെത്തിയത്. എന്നാല്‍ അഡ്മിറ്റ് ആകുന്ന സമയത്ത് കൃത്യമായ വിലാസം നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നതായാണ് ആശുപത്രി വൃത്തങ്ങള് പറയുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒന്നാം നിലയിലെ പുരുഷന്മാരുടെ വാര്‍ഡിലായിരുന്നു ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. 

ഒക്ടോബര്‍ നാലിന് ശുചിമുറയില്‍ പോയ ഇയാള്‍ കുഴഞ്ഞ് വീണ് മരിച്ചതാവുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഒക്ടോബര്‍ 1 വരെ ശുചിമുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്ന കാര്യം ജിവനക്കാരും മറ്റ് രോഗികളും ശ്രദ്ധിച്ചില്ലെന്നതാണ് പരിശോധനവിധേയമാക്കേണ്ട കാര്യമെന്നാണ് മുംബൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. ശുചിമുറിയില്‍ പോയ ഒരു രോഗിയാണ് അടുത്ത മുറിയില്‍ നിന്ന് ദുര്‍ഗന്ധമുയരുന്നതിനേക്കുറിച്ച് പരാതിപ്പെട്ടത്. ഇതിനേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ശുചിമുറികള്‍ വൃത്തിയാക്കുന്നുണ്ടെന്നാണ് ആശുപത്രിയുടെ വാദം. 

click me!