പണപ്പിരിവ് ആരോപണം: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം

By Web TeamFirst Published Apr 5, 2021, 2:26 PM IST
Highlights

15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
 

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ മുംബൈ മുന്‍ പൊലീസ് മേധാവി പരംബീര്‍ സിങ് നടത്തിയ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ബോംബെ ഹൈക്കോടതി. 15 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമായ ദീപാങ്കര്‍ ദത്ത, ജിഎസ് കുല്‍ക്കര്‍ണി എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രിയായതിനാല്‍ പൊലീസ് അന്വേഷണം ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമനത്തിലും സ്ഥലംമാറ്റത്തിലും മന്ത്രി കൈക്കൂലി വാങ്ങിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം തുടര്‍ അന്വേഷണം ആവശ്യമാണെങ്കില്‍ സിബിഐക്ക് മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചു. 

മുകേഷ് അംബാനിക്കെതിരെയുള്ള ഭീഷണിക്കേസില്‍ അറസ്റ്റിലായ പൊലീസ് ഓഫിസര്‍ സച്ചിന്‍ വസെയോട് പ്രതിമാസം 100 കോടി പിരിച്ചു നല്‍കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നാണ് പരംബീര്‍ സിങ് ആരോപിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നല്‍കിയ കത്തിലാണ് ആരോപണം. എന്നാല്‍, ആരോപണം അനില്‍ ദേശ്മുഖ് തള്ളിയിരുന്നു. 

അംബാനി കേസില്‍ പരംബീര്‍ സിങ്ങിനെ മുംബൈ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷമായിരുന്നു വെളിപ്പെടുത്തല്‍. ആരോപണം അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിരുന്നു.
 

click me!