'പ്രതികൾക്ക് വധശിക്ഷ നൽകാൻ ആവശ്യപ്പെടും'; തിവാരിയുടെ കുടുംബത്തിന് പിന്തുണയുമായി യുപി മന്ത്രി

By Web TeamFirst Published Oct 22, 2019, 5:23 PM IST
Highlights

തിവാരിയുടെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയം തിവാരിക്ക് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷണം വേണമെന്നും ഭാര്യ കിരണ്‍ തിവാരിയും ആവശ്യപ്പെട്ടു. 

ലഖ്നൗ: കൊല്ലപ്പെട്ട ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കുടുംബത്തിന് പിന്തുണയുമായി ഉത്തർപ്രദേശ് നിയമമന്ത്രി ബ്രജേഷ് പഥക്. തിവാരിയുടെ കെലയ്ക്ക് കാരണക്കാരായവർക്ക് വധശിക്ഷ നൽകണമെന്ന് സർ‌ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

'തിവാരിയുടെ കുടുംബത്തിന് നീതി ലഭിക്കണം.  കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു.  കൊലയാളികളെ എത്രയും വേ​ഗം കണ്ടെത്തും. അതിവേ​ഗ കോടതിക്ക് കേസ് കൈമാറും. കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടും'- ബ്രജേഷ് പഥക് വാർത്താ ഏജൻ‌സിയായ എഎൻഐയോട് പറഞ്ഞു.

തിവാരിയുടെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസമയം തിവാരിക്ക് സുരക്ഷ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാ വീഴ്ചയെ കുറിച്ചും അന്വേഷണം വേണമെന്നും ഭാര്യ കിരണ്‍ തിവാരി ആവശ്യപ്പെട്ടിരുന്നു. 

Read Also: കമലേഷ് തിവാരി വധം: കേസ് സിബിഐക്ക് വിടണമെന്ന് കുടുംബം

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഖ്‌നൗവിലെ ഓഫീസിൽ വച്ച് കമലേഷ് തിവാരി കുത്തേറ്റ് മരിച്ചത്. മധുരം നല്‍കാനെന്ന വ്യാജേന കാവി വേഷത്തിലെത്തിയ അക്രമികൾ ഓഫീസ് മുറിയില്‍ കയറി തിവാരിയുടെ കഴുത്തില്‍ മുറുവുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടും മുന്‍പ് നിരവധി തവണ കഴുത്തില്‍ ആഞ്ഞുകുത്തി. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു. കമലേഷിന്‍റെ മരണത്തിനു പിന്നില്‍ പ്രാദേശിക ബിജെപി നേതാവിന് പങ്കുള്ളതായി അദ്ദേഹത്തിന്‍റെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. പ്രദേശത്തെ ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയില്‍ കലാശിച്ചതെന്നായിരുന്നു അമ്മയുടെ ആരോപണം.

click me!