
ബംഗളൂരു: നഗരത്തിൽ സ്ഥാപിച്ച് ഒരാഴ്ചക്കുള്ളിൽ ബസ് ഷെൽട്ടര്‍ മോഷണം പോയി. ബംഗളൂരുവിൽ സ്റ്റീൽ ഉപയോഗിച്ച് 10 ലക്ഷം രൂപ മുടക്കിയാണ് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിരുന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ കണ്ണിംഗ്ഹാം റോഡിലാണ് പുതിയ ബസ് ഷെൽട്ടർ സ്ഥാപിച്ചത്. ബംഗളൂരുവിൽ ബി എം ടി സി ബസ് ഷെൽട്ടർ നിർമാണത്തിന്‍റെ ചുമതലയുള്ള ഒരു കമ്പനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൻ രവി റെഡ്ഡിയാണ് മോഷണം സംബന്ധിച്ച് പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറകിലായാണ് മോഷണം നടന്നത്. വിധാന സൗധയിൽ നിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് മോഷണം നടന്ന സ്ഥലത്തേക്ക് ഉള്ളത്. ലിംഗരാജപുരം, ഹെന്നൂർ, ബാനസവാടി, പുലികേശിനഗർ, ഗംഗേനഹള്ളി, ഭൂപസാന്ദ്ര, ഹെബ്ബാൾ, യെലഹങ്ക എന്നിവിടങ്ങളിലേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാർക്ക് അഭയം നൽകിയിരുന്ന ബസ് ഷെൽട്ടറാണ് മോഷണം പോയത്. ഓഗസ്റ്റ് 21നാണ് ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത്.
ഓഗസ്റ്റ് 28ന് എത്തിയപ്പോൾ ബസ് ഷെല്‍ട്ടര്‍ ഇരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിരുന്നില്ലെന്ന് എൻ രവി റെഡ്ഡി പറഞ്ഞു. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാർച്ചിൽ എച്ച്ആർബിആർ ലേഔട്ടിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബസ് സ്റ്റാൻഡ് ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായിരുന്നു. കല്യാൺ നഗറിലെ ബസ് സ്റ്റാൻഡ് 1990 ൽ ലയൺസ് ക്ലബ്ബ് സംഭാവന ചെയ്തതായിരുന്നു. ഒരു വാണിജ്യ സ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായി ഇത് ഒറ്റരാത്രികൊണ്ട് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam