
ബെംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് താരവുമായ കൃഷി താപണ്ഡയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു ഗിരിനഗർ സ്വദേശിയായ വൈശാഖ് എന്ന മുപ്പത്തിയാറുകാരനെയാണ് ആർ.ആർ നഗറിലുള്ള നടിയുടെ അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 24 രാത്രിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈശാഖ് ഈ അപ്പാർട്ട്മെന്‍റിലായിരുന്നു താമസം. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം ഫ്ലാറ്റിൽ തനിച്ചായിരുന്നു. ജീവനൊടുക്കാൻ പോകുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് വൈശാഖ് കൃഷിയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന് തൊട്ടുമുമ്പ് കൃഷിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് കോൾ എടുക്കാൻ സാധിച്ചില്ല. പിന്നീട് സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ട നടി ഉടൻ തന്നെ വൈശാഖിന്‍റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചു. അവർ ഫ്ലാറ്റിലേക്ക് എത്തിയപ്പോഴേക്കും വൈശാഖ് ജീവനൊടുക്കിയിരുന്നു.
സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളോ മൊബൈൽ ഫോണിൽ വീഡിയോ സന്ദേശങ്ങളോ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. അസ്വാഭാവിക മരണത്തിന് ആർ.ആർ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യം ബെംഗളൂരുവിലെ മറ്റൊരു പ്രമുഖ വ്യവസായിയായ അരവിന്ദ് റെഡ്ഡിയിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ വൈശാഖ് പൊലീസിന്‍റെ പിടിയിലായിരുന്നു. കൊറിയർ വഴി അരവിന്ദ് റെഡ്ഡിക്ക് ഭീഷണി കത്ത് അയച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഈ കേസിൽ പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. വൈശാഖിന്‍റെ വ്യക്തിപരമായ പ്രശ്നങ്ങളും ഫോൺ രേഖകളും കേന്ദ്രീകരിച്ച് പൊലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam