
ദില്ലി: പോപ്പുലർ ഫ്രണ്ട് നിരോധനം ആഭ്യന്തര സുരക്ഷ ഉറപ്പിക്കാനെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. വിഘടനവാദത്തോട് കണ്ണടച്ച് ഇരിക്കാനാകില്ല. ഗവർണർ ആയിരിക്കെ സത്യപാൽ മല്ലിക് ആരോപണങ്ങൾ എന്തുകൊണ്ട് ഉയർത്തിയില്ലെന്നും എഷ്യാനെറ്റ് സുവർണ ന്യൂസിനോട് അമിത് ഷാ പറഞ്ഞു.
കർണാടകയിൽ മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ കഴിഞ്ഞ ദിവസം വിശദീകരണവുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദം അമിത് ഷാ തള്ളി. വോട്ട് നേടാനുള്ള കോൺഗ്രസിന്റെ പ്രീണന നയമാണ് വാഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. ഏഷ്യാനെറ്റ് സുവർണ ന്യൂസ് എഡിറ്റർ അജിത് ഹനുമക്കനവറിന് നൽകിയ പ്രത്യേകമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.
അതേസമയം, സർക്കാരിനെതിരെ ആരോപണം ശക്തമാക്കുകയാണ് ഗവർണർ സത്യപാൽ മല്ലിക്. പുല്‍വാമയിലെ വീഴ്ച മോദി സർക്കാരിന്‍റെ അധികാരം നഷ്ടമാക്കുമെന്ന് സത്യപാൽ മല്ലിക് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണം വേണം. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പുല്‍വാമയിലെ വീഴ്ചയെ പറ്റി പറയരുതെന്ന് മോദി ആവശ്യപ്പെട്ടുവെന്നതില്‍ ഉറച്ച് നില്‍ക്കുന്നു. പ്രതികാരമായാണ് സിബിഐ നടപടിയും സുരക്ഷ കുറച്ചതും. മോദിക്ക് അഴിമതിയോട് എതിര്‍പ്പില്ല. ഗോവയിലെ അഴിമതി തുറന്ന് പറഞ്ഞതിന് മോദി മേഘാലയിലേക്ക് മാറ്റി. റിലയൻസ് പദ്ധതിക്കായി റാം മാധവ് സമ്മർദ്ദം ചെലുത്തിയത് സിബിഐക്ക് മൊഴി നല്‍കിയതായും മല്ലിക് വെളിപ്പെടുത്തിയിട്ടുണ്ട്.