
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയുമാണ്. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു.
കാറിൽ യാത്ര ചെയ്യുന്നതിനിടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇവരുടെ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മണ്ണിനും മരങ്ങൾക്കും ഒപ്പം കാറും താഴെയുള്ള കൊക്കയിലേക്ക് പതിച്ചു. അഞ്ചും രണ്ടും വയസുള്ള കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെയുള്ളവർ ഈ വാഹനത്തിലുണ്ടായിരുന്നുവെന്നും ആരും രക്ഷപ്പെട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന വിവരം.
അപകടത്തിൽപ്പെട്ട കാറിന് തൊട്ടുപിന്നാലെ നിരവധി യാത്രക്കാർ കയറിയ ഒരു ടാറ്റാ സുമോ വാഹനവും എത്തിയിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തിന് തൊട്ടുമുമ്പ് ഈ വാഹനം നിർത്തിയതിനാൽ അതിലുണ്ടായിരുന്ന ആരും അപകടത്തിൽപ്പെട്ടില്ല. കനത്ത മഴയെ തുടർന്ന് സ്ഥിരമായി മണ്ണിടിച്ചിലുണ്ടാവുന്ന പ്രദേശമാണിത്. ഇവിടുത്തെ റോഡുകളുടെ മോശം സാഹചര്യത്തെക്കുറിച്ചും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും നാട്ടുകാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തി മണ്ണും ചെളിയും നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം മോശം കാലാവസ്ഥ തുടരുന്നത് ഇതിന് തിരിച്ചടിയാവുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം