പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; കേസ്, പ്രധാനാധ്യാപിക ഒളിവില്‍

By Web TeamFirst Published Dec 2, 2022, 2:24 PM IST
Highlights

സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാളെ പെരുന്തുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു. 

തമിഴ്നാട്: ഈറോഡിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളെക്കൊണ്ട് പതിവായി ശുചിമുറിയും വാട്ടർ ടാങ്കും വൃത്തിയാക്കിക്കുന്നതായി ആരോപണം. സംഭവം പുറത്തറിഞ്ഞതോടെ സ്‌കൂൾ ഹെഡ്മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്യുകയും പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. സ്‌കൂളിലെ വിദ്യാർത്ഥികളിൽ ഒരാളെ പെരുന്തുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് എന്‍ഡിടിവി വാര്‍ത്തയില്‍ പറയുന്നു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിരുന്നു. രോ​ഗം ബാധിക്കാനുള്ള സാധ്യതയെക്കുറിച്ച് കുട്ടിയോട് മാതാപിതാക്കൾ ചോദിച്ചു. അപ്പോൾ താനുൾപ്പെടെയുള്ള കുട്ടികളെ, ബ്ലീച്ചിം​ഗ് പൗഡർ ഉപയോ​ഗിച്ച് ടോയ്‍ലെറ്റും വാട്ടർ ടാങ്കും വൃത്തിയാക്കാൻ നിയോ​ഗിച്ചിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ വിദ്യാർത്ഥികളോട് വിവരം തിരക്കിയപ്പോൾ വീഡിയോ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നത്. 'എങ്ങനെയാണ് അസുഖം വന്നതെന്ന് ചോദിച്ചപ്പോള്‍ സ്കൂളിലെ ടോയ്ലെറ്റ് ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച്  പതിവായി വൃത്തിയാക്കാറുണ്ടന്നും അപ്പോള്‍ കൊതുക് കടിച്ചു എന്നും പറഞ്ഞു.' വിദ്യാര്‍ത്ഥിയുടെ അമ്മയായ ജയന്തി പറയുന്നു. 

സ്കൂളിലെ പ്രധാന അധ്യാപികയാണ് ഇതിന് തങ്ങളെ നിർബന്ധിച്ചതെന്നും കുട്ടികൾ പറയുന്നു. നിരവധി തവണ ശുചിമുറി വൃത്തിയാക്കിച്ചു എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. പ്രധാന അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ പ്രതിഷേധം നടത്തിയിരുന്നു. അതേ സമയം സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അധ്യാപിക ​ഗീതാറാണിക്കായി പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ​ഗീതാറാണിയെ സസ്പെൻഡ് ചെയ്തത്. 

കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, മരണം വെടിയേറ്റ്; സുഹൃത്ത് പിടിയില്‍


 

click me!