കേന്ദ്ര ഏജൻസികളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണം. ഏജൻസികൾ തെറ്റായി ലക്ഷ്യംവെയ്ക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു
കൊൽക്കത്ത: കേന്ദ്ര ഏജൻസികളിൽ നിന്ന് സംരക്ഷിക്കണമെന്ന അഭ്യർത്ഥനയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്ത ഹൈക്കോടതിയുടെ പരിപാടിക്കി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടാണ് മമതാ ബാനർജി അഭ്യർത്ഥന നടത്തിയത്. കേന്ദ്ര ഏജൻസികളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നും മമത അവശ്യപ്പെട്ടു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണം. ഏജൻസികൾ തെറ്റായി ലക്ഷ്യംവെയ്ക്കുകയാണെന്നും ബംഗാൾ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ മേധാവിയും ഐ പാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയിലും ഓഫീസിലും നടന്ന ഇ ഡി റെയ്ഡ് തടഞ്ഞതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മമതയുടെ അഭ്യർഥന എന്നത് ശ്രദ്ധേയമാണ്.
മമതക്ക് നോട്ടീസ്
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇ ഡി റെയ്ഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഗൗരവതരം എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര ഏജൻസി അന്വേഷണം സംസ്ഥാന സർക്കാർ തടസ്സപ്പെടുത്തുന്നത് ഗൗരവമേറിയ വിഷയമെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നടപടി. വിഷയത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കും സംസ്ഥാന സർക്കാരിനും നോട്ടീസയച്ചു. കുറ്റവാളികൾക്ക് സംസ്ഥാന ഏജൻസികൾ സംരക്ഷണം നൽകാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിഷയം പരിഹരിച്ചില്ലെങ്കിൽ അത് നിയമവ്യവസ്ഥ തകരാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മമതക്കും സർക്കാരിനും നോട്ടീസ് അയച്ചത്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന പൊലീസ് എടുത്ത കേസും കോടതി സ്റ്റേ ചെയ്തു. റെയ്ഡിനിടെയുള്ള സി സി ടി വി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്നും നിർദ്ദേശിച്ചു. അതേസമയം കേന്ദ്ര ഏജൻസികൾക്ക് തെരഞ്ഞെടുപ്പുകളിലിടപെടരുതെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി. എന്നാൽ ഇതാരോപിച്ച് അന്വേഷണം തടസ്സപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസും വിശദാംശങ്ങളും
കല്‍ക്കരി കള്ളക്കടത്ത് കേസിന്‍റെ അന്വേഷണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐ ടി സെല്‍ മേധാവിയും ഐ പാക് സഹസ്ഥാപകനുമായ പ്രതീക് ജയിനിന്‍റെ വസതിയും ഓഫീസും ഇ ഡി റെയ്ഡ് ചെയ്യുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ഹർജി സുപ്രീം കോടതിയിലെത്തിയപ്പോൾ വാദം കേട്ട ജസ്റ്റിസുമാരായ പി കെ മിശ്ര, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് ബംഗാളിലെ സംഭവവികാസങ്ങള്‍ ഏറെ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ചു. സംസ്ഥാന ഏജന്‍സികള്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്തിയ വിഷയമാണിത്. പരിഹരിച്ചില്ലെങ്കില്‍ അരാജകത്വത്തിലേക്ക് നയിക്കും. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല. എന്നാല്‍ പാര്‍ട്ടി അവകാശം മറയാക്കി അന്വേഷണം തടസപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. മൂന്ന് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കോല്‍ക്കത്ത പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. മമത ബാനര്‍ജിക്കും ബംഗാള്‍ സര്‍ക്കാരിനും പുറമെ കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.


