
ചെന്നൈ: തഞ്ചാവൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ലാവണ്യ ആത്മഹത്യ ചെയ്ത കേസിൽ ( Lavanya Suicide Case) സിബിഐ (CBI) എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്തു. സ്കൂൾ മാനേജ്മെന്‍റ് മതപരിവർത്തനത്തിന് (Religious Conversion) നിർബന്ധിച്ച് മാനസികപീഡനത്തിന് ഇരയാക്കിയതിനാണ് കുട്ടി ജീവനൊടുക്കിയത് എന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ മാസം 19നാണ് തഞ്ചാവൂർ മൈക്കിൾപട്ടി സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടുവിദ്യാർത്ഥിനിയായിരുന്ന ലാവണ്യ ജീവനൊടുക്കിയത്.
പ്രാദേശിക വിശ്വഹിന്ദു പരിഷത് പ്രവർത്തകൻ മതപരിവർത്തന ആരോപണം ഉയർത്തിയതിനെ തുടർന്ന് ലാവണ്യയുടെ മരണം വിവാദമായിരുന്നു. പ്രദേശം സന്ദർശിച്ച് വസ്തുതാന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ നാലംഗ സമിതിയെ നിയോഗിച്ചതോടെ കേസ് ദേശീയ ശ്രദ്ധയിലെത്തി. ഇതിനിടെയാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടത്
ജനുവരി 9നാണ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ജനുവരി 19 ന് കുട്ടി മരിച്ചു. കുട്ടിയുടെ ആരോപണത്തിൽ വാർഡനെതിരെ ആത്മഹത്യാപ്രേരണാ കുറ്റത്തിന് ജുവനൈൽ ആക്ട് പ്രകാരം കേസെടുത്തിരുന്നു. വാാർഡനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിദ്യാർത്ഥിയെക്കൊണ്ട് വാർഡൻ അഡ്മിനിസ്ട്രേഷൻ, മെയിന്റനൻസ് ഭാഗങ്ങൾ വൃത്തിയാക്കിച്ചുവെന്ന് ആരോപിച്ചിരുന്നു.
കുട്ടിയുടെ മരണമൊഴി റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇതിൽ മതംമാറ്റമെന്ന ആരോപണം ഇല്ലെന്നും എന്നാൽ അതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. പെൺകുട്ടിയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നു. പകർത്തിയയാളെ തിരയുന്നുണ്ടെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആരാണെന്ന് പുറത്തുവിട്ടത് നിയമലംഘനമാണെന്നും പൊലീസ് അറിയിച്ചിരുന്നു.
Read More: മതം മാറാൻ വിസമ്മതിച്ചതിന് വാർഡൻ അപമാനിച്ചു', ആത്മഹത്യക്ക് ശ്രമിച്ച 17 കാരി മരിച്ചു