
ദില്ലി: വിദ്യാർത്ഥികളെ വലച്ച് സിബിഎസ്ഇയുടെ ഓണ്‍ സ്ക്രീൻ മാർക്കിംഗ്. മൂല്യനിർണയ പിഴവിൽ 200 ലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. മൂല്യനിർണയത്തിൽ സംഭവിച്ചത് വലിയ പിഴവുകളെന്നാണ് പരാതി. പല വിദ്യാർത്ഥികളുടെയും ഉത്തരകടലാസുകള്‍ മുഴുവനായി സ്കാൻ ചെയ്തിട്ടില്ല. മാർക്ക് നൽകിയതിലും വലിയ അലംഭാവമാണ് ഉണ്ടായിരിക്കുന്നത്. പരാതി നൽകാൻ കേന്ദ്രീകൃത സംവിധാനമില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ.
സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തിനെതിരായി പരാതികള്‍ കുന്നുകൂടുകയാണ്. പ്രശ്നം പരിഹരിച്ചെന്ന് സിബിഎസ്ഇ ആവർത്തിക്കുമ്പോഴും ലഭിച്ച ഉത്തരകടലാസുകളിൽ പേജുകൾ പൂർണ്ണമായി ഇല്ലെന്ന പരാതിയുമായി കേരളത്തിൽ നിന്നടക്കം വിദ്യാർത്ഥികൾ രംഗത്തെത്തി. പേജുകൾ പലതും സ്കാനിംഗില്‍ നഷ്ടപ്പെട്ടെന്നാണ് വിദ്യാർത്ഥികളുടെ പരാതി. അതേസമയം, ഉത്തര കടലാസിന്റെ പകർപ്പ് മാറി നല്‍കിയതിലെ വീഴ്ച സിബിഎസ്ഇ സമ്മതിച്ചു.
വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സിബിഎസ്ഇയുടെ പുതിയ OSM മാർക്കിംഗ് സംവിധാനം. ശരിയായി എഴുതിയ ഉത്തരങ്ങൾക്ക് മാർക്ക് നല്‍കിയില്ലെന്ന പരാതിയാണ് ആദ്യം വന്നത്. പിന്നീട് പുനർമൂല്യനിർണ്ണയത്തിനായുള്ള അപേക്ഷ നടപടികൾ ആകെ പാളി. ഇപ്പോൾ ഇതാ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ച കേരളത്തിലെ വിദ്യാർത്ഥി 2 പേജുകള്‍ കാണാനില്ലെന്നാണ് പരാതിപ്പെടുന്നത്. ഈ പേജുകളിൽ എഴുതിയ മൂന്ന് മാർക്കിന്റെ ഉത്തരം മൂല്യനിർണയത്തില്‍ വന്നിട്ടില്ലെന്നും പറയുന്നു. പേജുകൾ സ്കാനിംഗ് സമയത്ത് പരീക്ഷ ഏജന്‍സിയുടെ അലംഭാവം മൂലം നഷ്ടപ്പെട്ടതാകാമെന്നാണ് തൃശൂർ സ്വദേശി വൈഗാ ലക്ഷ്മി ചൂണ്ടിക്കാട്ടുന്നത്.
സമാനമായ പരാതി സമൂഹമാധ്യമങ്ങളില്‍ വേറെയും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്. ഉത്തര പേപ്പറുകൾ മാറി നൽകിയെന്ന ദില്ലി സ്വദേശി വേദാന്ത്, മറ്റൊരു വിദ്യാർത്ഥിയായ സഞ്ജന എന്നിവരുടെ പരാതിയില്‍ ഇതിനിടെ സിബിഎസ്ഇ പിഴവ് സമ്മതിച്ചു. ഫിസിക്സ് കെമിസ്ട്രി പരീക്ഷകളുടെ ഉത്തര കടലാസിന്റെ പകര്‍പ്പ് മാറി നല്‍കിയെന്നും പരാതി ഉന്നയിച്ച വിദ്യാര്‍ഥികളക്ക് പിന്നീട് ശരിയായ ഉത്തര കടലാസ് നല്‍കിയെന്നും സിബിഎസ്ഇ ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. ഉത്തരക്കടലാസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സംഭവിച്ച പിഴവാകാം ആശയക്കുഴപ്പത്തിന് കാരണമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളുടെ വിശദീകരണം. ഇതിനിടെ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഹാക്ക് ചെയ്തിരുന്നോ എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി പരിശോധന നടത്തുകയാണ്. സാധ്യത തള്ളാനാകില്ലെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടി വ്യക്തമാക്കി. അതേസമയം വിദ്യാർത്ഥികളുടെ പരാതിയിൽ തീര്‍പ്പ് ആവശ്യപ്പെട്ട് പാർലമെന്റ് public accounts commtie ചെയർമാൻ കെസി വേണുഗോപാൽ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam