തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ ബിജെപിയിൽ ചേരാനായി ഒരു ബിജെപി നേതാവ് സമീപിച്ചെന്നും 30 കോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
ശ്രീനഗർ: നാഷണൽ കോൺഫറൻസ് എംഎൽഎമാരെ ബിജെപി വിലയ്ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ ബിജെപിയിൽ ചേരാനായി ഒരു ബിജെപി നേതാവ് സമീപിച്ചെന്നും 30 കോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തതായും അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീരിൽ പിൻവാതിലിലൂടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
സുപ്രീംകോടതി അഭിഭാഷകനായ ഒരു ബിജെപി നേതാവാണ് തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ സമീപിച്ചത്. 20 കോടി രൂപ മുതൽ 30 കോടി രൂപ വരെയായിരുന്നു വാഗ്ദാനം. മന്ത്രിസ്ഥാനവും വാഗ്ദാനംചെയ്തു. എന്നാൽ, എംഎൽഎ ഈ വാഗ്ദാനം നിരസിക്കുകയും തന്നെ വിവരമറിയിക്കുകയുമായിരുന്നു. തങ്ങൾ ദുർബലരാണെന്ന് ബിജെപിക്കാർ കരുതേണ്ട. പിൻവാതിലിലൂടെ ഇവിടെ നിങ്ങൾക്ക് പ്രവേശനമില്ല. പിൻവാതിലിലൂടെ വന്ന് മുൻനിരയിൽ ഇരിക്കാനുമാകില്ല. ഇപ്പോൾ കശ്മീരിലെ ജനങ്ങളാണ് നിങ്ങളെ പിൻനിരയിലാക്കിയത്. അത് അങ്ങനെ തന്നെ തുടരുമെന്നും പൊതുസമ്മേളനത്തിനിടെ ഒമർ അബ്ദുള്ള പറഞ്ഞു.
അതേസമയം, ഒമർ അബ്ദുള്ള ബിജെപിക്കെതിരേ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് ബിജെപി വക്താവും എംഎൽഎയുമായ ആർ എസ് പഥാനിയ പ്രതികരിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ആരാണ് ബിജെപി നേതാവാണെന്ന് നാഷണൽ കോൺഫറൻസ് വ്യത്തമാക്കണം. അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം. അതുണ്ടായില്ലെങ്കിൽ ഒമർ അബ്ദുള്ളക്കെതിരേ ബിജെപി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സർക്കാരിന്റെ പരാജയങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി വക്താവ് പറഞ്ഞു.


