
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് എടുത്ത നയപരമായ തീരുമാനമാണ് അഗ്നിപഥ് പദ്ധതി. ഇത് സായുധ സേനകളുടെ മൊത്തത്തിലുള്ള സംഘടനയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് അനിവാര്യമാണെന്നും കേന്ദ്രം. അഗ്നിപഥ് പദ്ധതി സായുധ സേനയെ ചെറുപ്പമാക്കും. വിരമിച്ച അഗ്നിവീരന്മാർ സമൂഹത്തിന് നൈപുണ്യമുള്ള മനുഷ്യശേഷി നൽകുമെന്നും കേന്ദ്രം പറഞ്ഞു.
അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് കരസേന അയോഗ്യത കല്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ പങ്കെടുക്കാനാവില്ല. നിയമാവലിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് കരസേന വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നാണ് കോഴിക്കോട് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റിനെത്തിയ ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം.
കേരളം, കര്‍ണ്ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളാണ് ബംഗലുരു റിക്രൂട്ട്മെന്‍റെ് മേഖലക്ക് കീഴില്‍ ഉള്ളത്. കര്‍ണ്ണാടയിലും കേരളത്തിലും റിക്രൂട്ട്മെന്‍റ് നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്‍റ് റാലിയില്‍ 23000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 13100ഓളം പേര്‍ ഇതിനകം റാലിക്കെത്തി. 705 പേര്‍ പ്രാഥമിക യോഗ്യത നേടി. 624 പേരെ വീണ്ടും പരിശോധനക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ ഒരിടത്തും റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്ന് കരസേന അറിയിച്ചു.
തെക്കന്‍ കേരളത്തിലെ റിക്രൂട്ട്മെന്‍റ് റാലി കൊല്ലത്ത് അടുത്ത മാസം 15 ന് നടക്കും. കേരളത്തിലെ യുവാക്കള്‍ എഴുത്തു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ കായിക ക്ഷമത കുറേക്കൂടി മെച്ചപ്പെടാനുണ്ടെന്നാണ് കരസേനയുടെ വിലയിരുത്തല്‍. വനിതകള്‍ക്കായുള്ള റിക്രൂട്ട്മെന്‍റ് റാലി അടുത്തമാസം ബംഗലുരുവില്‍ നടക്കും. ഇതിനായി പതിനൊന്നായിരത്തോളം വനിതകള്‍ ബംഗലുരു റിക്രൂട്ട്മെന്‍റ് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കരസേന അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam