ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് 216 കോടി വാക്സീന്‍ ലഭ്യമാക്കും; കേരളത്തിനുള്ള ഓക്സിജന്‍ വിഹിതവും കൂട്ടി

By Web TeamFirst Published May 13, 2021, 5:09 PM IST
Highlights

റഷ്യയിൽ നിന്ന് സ്പുട്നിക്ക് വാക്സീന്‍റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തും. രണ്ടു ദിവസം പ്രതിദിന കേസുകൾ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്ന് ഉയർന്നു. 

ദില്ലി: സംസ്ഥാനങ്ങള്‍ക്ക് ഈ മാസം ആകെ  7.2 കോടി ഡോസ് വാക്സീന്‍ നല്‍കുമെന്ന് കേന്ദ്രം. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 216 കോടി വാക്സീന്‍ രാജ്യത്ത് ലഭ്യമാക്കും. കേരളത്തിനുള്ള ഓക്സിജൻ വിഹിതവും കേന്ദ്രം കൂട്ടി. പ്രതിദിനം 150 ടണ്ണില്‍ നിന്ന് 358 ടൺ ആക്കി കൂട്ടി. സ്പുട്നിക്കിന്‍റെ 15.6 കോടി ഡോസ് ലഭ്യമാക്കുമെന്നും കേന്ദ്രം അറിയിച്ചു.  

റഷ്യയിൽ നിന്ന് സ്പുട്നിക്ക് വാക്സീന്‍റെ കൂടുതൽ ഡോസുകൾ നാളെ രാജ്യത്ത് എത്തും. രണ്ടു ദിവസം പ്രതിദിന കേസുകൾ മൂന്നരലക്ഷത്തിന് താഴെ നിന്ന ശേഷം ഇന്ന് ഉയർന്നു. 362727 കേസുകൾ ഇന്ന് റിപ്പോർട്ടു ചെയ്തു. മരണം നാലായിരത്തിനു മുകളിൽ തുടരുകയാണ്. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ബി വൺ 617 വൈറസ് അതിതീവ്ര വ്യാപന സാധ്യതയുള്ളതെന്ന് ലോകാരോഗ്യസംഘടന എല്ലാ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നല്കി. നിലവിൽ 44 രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയത്.

അതേസമയം കൊവിഡ് വന്നുപോയവർക്ക് ആറുമാസത്തിന് ശേഷം വാക്സീൻ സ്വീകരിച്ചാൽ മതിയെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്. 18നും 44നും ഇടയിലെ വാക്സീൻ കിട്ടിയവരിൽ 85 ശതമാനവും 7 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന കണക്കുകളും ഇതിനിടെ പുറത്തു വന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!