
ദില്ലി: രാജ്യത്ത് ഓക്സിജൻ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓക്സിജൻ സഹായം നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം ഒരു മാസത്തിൽ അഞ്ചിൽ നിന്ന് ഏഴു ശതമാനമായി ഉയർന്നു. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമ്പോഴും ഗുരുതര സ്ഥിതിയിലുള്ള രോഗികൾ കുറവാണെന്നതായിരുന്നു ആശ്വാസം. കൊവിഡ് വ്യാപനം കൂടുതൽ സംസ്ഥാനങ്ങളിൽ രൂക്ഷമായതിന് പിന്നാലെയാണ് ഓക്സിജൻ സഹായം വേണ്ട കേസുകളും കൂടിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയിൽ മുംബൈക്ക് പുറത്തുള്ള പ്രദേശങ്ങളിലുമാണ് പുതുതായി ഓക്സിജൻ സഹായം വേണ്ട രോഗികളുടെ എണ്ണം കൂടിയത്. കർണ്ണാടകയിൽ ബെംഗളൂരു മുനിസിപ്പൽ മേഖലയിലും തുംകൂർ ജില്ലയിലും ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം കൂടി. തെലങ്കാനയിൽ ഹൈദരാബാദ് മുനിസിപ്പൽ മേഖലയിലാണ് ഇത്തരത്തിലുള്ള കേസുകൾ കൂടിയത്. അതേ സമയം മതിയായ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ആറായിരം മെട്രിക് ടൺ ഓക്സിജനാണ് പ്രതിദിനം രാജ്യത്ത് കരുതിവയ്ക്കുന്നത്. നിലവിൽ 1200 മെട്രിക് ടൺ വരെ ഓക്സിജനേ ആവശ്യം വരുന്നുള്ളു എന്നും
മന്ത്രാലയം വ്യക്തമാക്കുന്നു. ഓക്സിജൻ പിന്തുണയുള്ള കൊവിഡ് കിടക്കകളുടെ എണ്ണവും കൂട്ടി. 51,000 കിടക്കകളാണ് കഴിഞ്ഞ മാസം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 1,42,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam