
ദില്ലി: വിദ്യാഭ്യാസ രംഗത്ത് കേന്ദ്രം നടപ്പിലാക്കിയിരിക്കുന്നത് തെറ്റായ നയങ്ങളാണെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. 'കൊറോണ വൈറസ് ബാധയെ തുടർന്ന് സ്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ല.' യാദവ് പ്രസ്താവനയിൽ പറഞ്ഞു. പലയിടങ്ങളിലും നെറ്റ്‍വർക്ക് ലഭിക്കാത്ത പ്രശ്നങ്ങളുണ്ട്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ. അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
'സമ്പന്ന സാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മാത്രമേ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നുള്ളൂ. ഓൺലൈൻ ക്ലാസുകളുടെ കാര്യത്തിൽ ദരിദ്രരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളോട് ചിറ്റമ്മ നയമാണ് സർക്കാർ കാണിക്കുന്നത്.' യാദവ് കുറ്റപ്പെടുത്തി. കൊവിഡ് 19 മൂലം അടച്ചുപൂട്ടിയ സ്കൂളുകളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ഉപജീവനമാർഗത്തെക്കുറിച്ച് ബിജെപി സർക്കാർ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൊവിഡ് കാലത്ത് കുട്ടികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്ന് സ്കൂൾ മാനേജ്മെന്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഫീസടയ്ക്കാൻ കഴിയുന്നവർ അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഫലമായി പത്ത് ലക്ഷത്തിലധികം ജീവനക്കാരാണ് കഷ്ടതയനുഭവിക്കുന്നത്. ചില സ്വകാര്യ കോളേജുകൾ മാത്രമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശമ്പളം നൽകിയിട്ടുള്ളത്. അധ്യാപനജോലി ചെയ്യുന്നവർ ഉപജീവനത്തിനായി കഷ്ടപ്പെടുന്നുണ്ടെന്നും അവർ കടുന്ന മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam