ഓക്സിജൻ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടി വരുന്നു. കഴിഞ്ഞ മാസം ഇത് അഞ്ച് ശതമാനമായിരുന്നു.
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം കുത്തനെ ഉയരുന്നു. 8,49,553 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 28,637 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. 24 മണിക്കൂറിൽ 551 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ, കൊവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. നിലവിൽ 292258 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. ഇതുവരെ 534621 പേര്‍ക്ക് രോഗം ഭേദമായി. 62.92 ശതമാനമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ മരണം പതിനായിരം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി എണ്ണായിരം കടന്നു. കർണ്ണാടകയിൽ തുടർച്ചയായി നാലാം ദിവസവും രണ്ടായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ ഇരുപത്തിയെട്ട് ദിവസത്തിന് ശേഷം പ്രതിദിന രോഗബാധ രണ്ടായിരത്തിൽ താഴെയെത്തിയത് ആശ്വാസമായി. അതേസമയം, ഓക്സിജൻ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ഉയരുകയാണെന്ന് ആരാഗ്യമന്ത്രാലയം അറിയിച്ചു. ഏഴ് ശതമാനം രോഗികൾക്ക് ഓക്സിജൻ പിന്തുണ വേണ്ടിവരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. കഴിഞ്ഞ മാസം ഇത് അഞ്ച് ശതമാനമായിരുന്നു.