പിതാവിനെ സഹായിക്കാൻ ഒപ്പം നിന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നാണ് ചന്ദ്രബാബു നായിഡു അറിയിച്ചത്.
അമരാവതി: നിലമുഴാൻ കാളകളെ വാങ്ങാൻ പണമില്ലാത്തതിനാൽ പെൺമക്കളുടെ സഹായത്തോടെ നിലമുഴുത കർഷകനും കുടുംബത്തിനും സഹായ പ്രവാഹം. ചിറ്റോർ ജില്ലയിലെ നാഗേശ്വര റാവുവും കുടുംബവും നിലമുഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നടൻ സോനു സൂദ് ഇവർക്ക് ട്രാക്റ്റർ വാങ്ങി നൽകി. ഇതിന് പിന്നാലെയാണ് ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഈ കുടുംബത്തിന് പിന്തുണ നൽകി എത്തിയത്. പിതാവിനെ സഹായിക്കാൻ ഒപ്പം നിന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നാണ് ചന്ദ്രബാബു നായിഡു അറിയിച്ചത്.
കാളയെ വാങ്ങാനോ ട്രാക്റ്റർ വാടകയ്ക്കെടുക്കാനോ പണമില്ലാതെ വന്ന സാഹചര്യത്തിലാണ് നുകം തോളിലേറ്റാൻ റാവുവിന്റെ മക്കളായ വെണ്ണേലയും ചന്ദനയും തയ്യാറായത്. 20 വർഷത്തിലധികമായി മദനപ്പള്ള മണ്ഡലിൽ ചായക്കട നടത്തി വരികയായിരുന്നു നാഗേശ്വര റാവു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാന മാർഗം നിലച്ചപ്പോൾ ഗ്രാമത്തിലെത്തി കൃഷി ചെയ്യാൻ തീരുമാനിച്ചു. നിരവധി പേരാണ് ഇവർക്ക് സഹായം വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിരിക്കുന്നത്.