
ജയ്പൂർ: കുടിവെള്ളപ്പാത്രത്തിൽ തൊട്ടതിന് അധ്യാപകൻ അടിച്ചുകൊന്ന ബാലന്റെ കുടുംബത്തെ കാണാൻ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജോധ്പൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ചന്ദ്രശേഖർ ആസാദ് രാജസ്ഥാനിലെ ജലോറിലേക്ക് പോകുന്നതിനിടെയാണ് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഒമ്പത് വയസ്സുകാരന്റെ കൊലപാതകം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വൻ രോഷത്തിനും രാഷ്ട്രീയ തിരിച്ചടിക്കും കാരണമായിട്ടുണ്ട്. അധ്യാപകന്റെ മര്‍ദ്ദനമേറ്റ കുട്ടിക്ക് കണ്ണിനും ചെവിക്കും പരിക്കേറ്റിരുന്നു. കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനിലെ ഭരണകക്ഷിയായ കോൺഗ്രസിന് സംഭവം രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. അശോക് ഗെഹ്‌ലോട്ട് സർക്കാർ പ്രതിപക്ഷമായ ബിജെപിയിൽ നിന്ന് മാത്രമല്ല പാർട്ടിക്കുള്ളിൽ നിന്നും ആക്രമണം നേരിടുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് എംഎൽഎയും 12 കൗൺസിലർമാരും രാജിവച്ചു.
ഗെഹ്ലോട്ടിന്റെ ആഭ്യന്തര എതിരാളിയായ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും രംഗത്തെത്തി. "ജലോർ പോലുള്ള സംഭവങ്ങൾ നമ്മൾ അവസാനിപ്പിക്കണം. ദളിത് സമൂഹത്തിലെ ജനങ്ങൾക്ക് അവർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകണം. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ട്, ഭാവിയിലും അത് ചെയ്യും. ഇത്തരത്തിൽ ഒരു വിഷയത്തെ നമ്മൾ രാഷ്ട്രീയവത്കരിക്കരുത്. പൈലറ്റ് എൻഡിടിവിയോട് പറഞ്ഞു. കൊലപാതകത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam