
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സിന്റെ അഞ്ചാമത്തെ പ്രൊജക്ടായ ചെന്നൈ വണ്ടർലാ പാർക്ക് ഡിസംബർ 2 ന് തുറക്കും. പ്രതിദിനം 6,500 സന്ദർശകർക്ക് പ്രവേശനമുള്ള പാർക്കിൽ ഹൈ ത്രിൽ, കിഡ്സ്, ഫാമിലി, വാട്ടർ എന്നീ വിഭാഗങ്ങളിലായി 43 ലോകോത്തര റൈഡുകളുമുണ്ട്. 1489 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ബുക്കിങ്ങിന് 10 ശതമാനം കിഴിവും തിരിച്ചറിയൽ കാർഡുമായെത്തുന്ന കോളേജ് വിദ്യാർത്ഥികൾക്ക് 20 ശതമാനം ഇളവും ലഭിക്കും. കൂടാതെ ഗ്രൂപ്പുകൾക്കും സീസണുകൾക്കുമായി പ്രത്യേക ഓഫറുകളുമുണ്ട്. ഈ വരുന്ന ഡിസംബർ 1 ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റ് വിശിഷ്ടാത്ഥികളും ചേർന്ന് പാർക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഡിസംബർ 2 ന് പൊതുജനങ്ങൾക്കായി പാർക്ക് തുറന്നു കൊടുക്കും.
പതിറ്റാണ്ടുകൾ നീണ്ട ഒരു സ്വപ്നത്തിന്റ സാക്ഷാത്കാരമാണ് വണ്ടർലാ ചൈന്നൈ എന്ന് വണ്ടർലാ ഹോളിഡേയ്‌സിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. തമിഴ്നാട് സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ് ഇത് സഫലമായത്. ഇന്ത്യയിലെ ഏറ്റവും നൂതനമായ അമ്യൂസ്മെന്റ പാർക്കാണ് ഇതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ സർഗ്ഗാത്മകത, സംസ്കാരം എന്നിവയുടെ പ്രതിഫലനമായിരിക്കണം വണ്ടർലാ ചെന്നൈ എന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ക്ഷേത്രങ്ങളിലെ കൊത്തുപണികളിൽനിന്നു പ്രചോദനമുൾക്കൊണ്ടും പ്രാദേശിക രുചിഭേദങ്ങൾ ആസ്വദിക്കാൻ അവസരമൊരുക്കിയുമാണ് ഇതൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.