
മുംബൈ: ഭരണത്തിലേറി മൂന്ന് മണിക്കൂറിന് ശേഷം ബിജെപി സര്‍ക്കാറിന്‍റെ വിവാദ പദ്ധതി നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആരേ കോളനിയിലെ മരങ്ങള്‍ മുറിച്ച് മെട്രോ സ്റ്റേഷന്‍ കാര്‍ ഷെഡ് നിര്‍മാണ പദ്ധതിയാണ് ഉദ്ധവ് താക്കറെ നിര്‍ത്തിവെച്ചത്. പദ്ധതി സംബന്ധിച്ച് പുനരവലോകനം നടത്തിയ ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂവെന്ന് ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
ആരെ മില്‍ക്ക് കോളനിയിലെ മരങ്ങള്‍ മുറിച്ച് കാര്‍ ഷെഡ് നിര്‍മിക്കുന്നതിനെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്തിയാല്‍ പദ്ധതി നിര്‍ത്തിവെക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നതായി ഉദ്ധവ് താക്കറെ വ്യക്തമാക്കി. മരങ്ങള്‍ മുറിച്ച് കാര്‍ ഷെഡ് നിര്‍മിക്കുന്നത് വന്‍ വിവാദമായിരുന്നു. പരിസ്ഥിതി സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്ന് രാത്രിയിലാണ് പൊലീസ് സംരക്ഷണയില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത്. പ്രതിഷേധക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മരം മുറിച്ച് പദ്ധതി നടപ്പാക്കാന്‍ കോടതി അനുമതി നല്‍കി.
കാര്‍ ഷെഡ് പദ്ധതി നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിനെ തുടര്‍ന്നാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. മുംബൈയുടെ അടിസ്ഥാന സൗകര്യ വികസനം സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നതിന്‍റെ തെളിവാണ് പദ്ധതി ഉപേക്ഷിച്ചതിലൂടെ വ്യക്തമാകുന്നതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam