
ദില്ലി: ദില്ലിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തിൽ കോച്ചിംഗ് സെന്ററുകൾക്കെതിരെ നടപടിയെടുത്ത് ദില്ലി മുനിസിപ്പൽ കോർപറേഷൻ. 13 കോച്ചിംഗ് സെൻ്ററുകളുടെ ബെസ്‌മെൻ്റുകൾ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ സീൽ ചെയ്തു. ഇന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ കോച്ചിംഗ് സെൻ്ററുകൾക്ക് എതിരെയാണ് നടപടി.
നാളെയും പരിശോധന തുടരുമെന്ന് കോർപറേഷൻ അറിയിച്ചു. ദേശീയ വനിതാ കമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. എംഎൽഎ ദുർഗ്ഗേഷ് പതക്ക് നേരിട്ട് ഹാജരാകണമെന്നും അല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും ദേശീയ വനിത കമ്മീഷൻ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കും എന്ന് റാവൂസ് സ്റ്റഡി സർക്കിൾ പറഞ്ഞു. വിദ്യാർത്ഥികളുടെ മരണത്തിൽ അതീവ ദുഃഖം എന്ന് ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവിൽ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തിൽ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചികിത്സ നൽകി. റാവു സിവിൽ സർവീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെൻ്റിൽ പ്രവർത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാർത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതിൽ മൂന്ന് പേർ വെള്ളക്കെട്ടിൽ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയർ സർവീസ് അറിയിച്ചു. അപകടത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ ദില്ലി സർക്കാർ മജിസ്റ്റീരിൽ അന്വേഷണം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam