
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു സർവ്വകലാശാലയും രംഗത്ത്. ദില്ലിയിലും ജന്തർ മന്തിറിലും ഉള്ള പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടു നിൽക്കണമെന്നും സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും സർവ്വകലാശാല നിർദേശം നൽകി. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയും അച്ചടക്ക നടപടിയും സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, ഡൽഹിസർവ്വകലാശാലയും സമാനമായി മാർഗ്ഗനിർദ്ദേശം പുറത്ത് ഇറക്കിയിരുന്നു.
അതേസമയം, ദില്ലിയിലെ സിജെപി സമരത്തെ തുടർന്ന് 200 പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലാക്കി. ദില്ലിയിലെ വിവിധ ജില്ലകളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതിൽ ഗുണ്ടാസംഘങ്ങളും ഉൾപ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു.17 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ ഏഴര മുതൽ അടയ്ക്കും.
അതേസമയം, സിജെപി- സർക്കാർ ചർച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ച് ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ന് പന്ത്രണ്ടരയ്ക്ക് ആകും കൂടിക്കാഴ്ച നടക്കുക. ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്. ദ്രുതകർമ്മ സേന പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചുവെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകൻ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആർപിഎഫ് നിർദ്ദേശം നൽകി. വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയെന്നാണ് വിവരം. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. പ്രദേശത്ത് ഇൻ്റർനെറ്റ് നിയന്ത്രണം തുടരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam